
മൊറോണ്‍: വെനസ്വേലയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ കനത്ത നാശം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി. ബുധനാഴ്ച വൈകുന്നേരം 39 സെക്കന്റുകള്‍ക്കിടയില്‍ അതിശക്തമായ രണ്ടു ഭൂകമ്പം ഉണ്ടാകുകയായിരുന്നു. തീരദേശ നഗരമായ മൊറോണിന് 21 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ആദ്യം ഭൂചലനം ഉണ്ടായത്. മുപ്പത്തിയൊമ്പത് സെക്കന്‍ഡുകള്‍ക്ക് ശേഷം, അവിടെ നിന്നും ഏകദേശം 45 കിലോമീറ്റര്‍ അകലെ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി.
ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകരാന്‍ തുടങ്ങുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന തിനും മുന്‍പ് തന്നെ 7.5 തീവ്രതയുള്ള അടുത്ത ശക്തമായ ഭൂകമ്പം തലസ്ഥാന നഗരിയില്‍ ആഞ്ഞടിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് വെനിസ്വേലയിലെ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയും പുക നിറയുകയും ചെയ്തു.
വിമാനത്താവളം കുലുങ്ങുകയും വൈദ്യുതി തടസ്സപ്പെടുകയും പൊടിപടലങ്ങള്‍ നിറയുകയും ചെയ്തതോടെ യാത്രക്കാര്‍ ലഗേജുകളുമായി കെട്ടിടത്തിന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ കൗണ്ടറുകള്‍ക്ക് അടിയില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീരദേശ നഗരമായ ലാ ഗൈ്വറയില്‍ നിന്നുള്ള അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടിപടലങ്ങളും, വിജനമായ റോഡുകളും, തകര്‍ന്ന കെട്ടിടങ്ങളുടേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പ്രവചിക്കുന്നത്. ഭൂകമ്പത്തെത്തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇരുപതിലധികം തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടങ്ങള്‍ കാരണം പ്രധാന വിമാനത്താവളം അടച്ചുപൂട്ടിയതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിന് തൊട്ടുപിന്നാലെ വടക്കന്‍ ജപ്പാനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.






