
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും അവർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും അന്വേഷണത്തിൽ മൊഴി നൽകിയിട്ടുണ്ട്.
അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പരാതി. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർമാരുടെ ഇടപെടലുകൾ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിയിൽ ഉൾപ്പെടുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് നേരത്തെ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭാര്യയുടെ മുൻ പ്രതികരണം. വൃക്കയിലെ കല്ല് നീക്കം ചെയ്തശേഷമാണ് ആരോഗ്യനില മോശമായതെന്നും, ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടുകൾ കൈവശമുണ്ടെന്നും അവർ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അനന്തു സുരേഷ് പരാതി നൽകിയിരുന്നു. ചില ഡോക്ടർമാരുടെ ഇടപെടലുകൾ സംശയാസ്പദമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായും, ചികിത്സാ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
കാൽവേദനയായിരുന്നു ആദ്യം ഉണ്ടായ ലക്ഷണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വൃക്കയിൽ കല്ല് കണ്ടെത്തിയതായും, അതിനായാണ് അദ്ദേഹം ചികിത്സ തേടിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ചികിത്സ നടത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും കുറിച്ചും പരാതിയിൽ പരാമർശമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. കേസുമായി ബന്ധപ്പെട്ട ഓഡിയോ രേഖകളും മറ്റു തെളിവുകളും പുറത്തുവിട്ടിരുന്നു. ദിലീപ് ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട നിർണായക ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു.
2024 ഡിസംബർ 13നാണ് ബാലചന്ദ്രകുമാർ അന്തരിച്ചത്.






