
തിരുവനന്തപുരം: നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തെരുവ് യുദ്ധത്തിന് സമാനമായ സംഘര്‍ഷം. ബിജെപി കണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മേയര്‍
സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ക്കും ബിജെപി പ്രതിനിധികള്‍ക്കും പരുക്കേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി വഴിതടഞ്ഞ് പ്രതിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധം ശക്തമായതോടെ മേയര്‍ക്ക് പിന്തുണയുമായി ബിജെപി കൗണ്‍സിലര്‍മാര്‍ എത്തി. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ജനാധിപത്യപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഓഫീസിനുള്ളില്‍ അക്രമം കാട്ടുന്നത് അംഗീകരിക്കില്ല. തന്നെ കാണാനെത്തിയ പൊതുജനങ്ങളെപ്പോലും എല്‍ഡിഎഫ് പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും സംഘര്‍ഷത്തില്‍ കാലിന് പരുക്കേറ്റതായും മേയര്‍ വി.വി. രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ത്രീകളെ ക്രൂരമായി ആക്രമിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ആരോപിച്ചു.
മേയറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ബിജെപിയുടെ ആരോപണം തള്ളിക്കളഞ്ഞ എല്‍ഡിഎഫ്, തങ്ങളുടെ വനിതാ കൗണ്‍സിലര്‍മാരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. പ്രതിഷേധത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്.
മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ സിന്ധു, അണമുഖം കൗണ്‍സിലര്‍ വീണ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് എന്നിവര്‍ നഗരസഭയിലെത്തി.






