
ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് അന്താരാഷ്ട്ര യാത്രകൾക്കുള്ള ഒരു യാത്രാ രേഖ മാത്രമാണെന്നും അത് പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 2027 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു പാസ്‌പോർട്ട് കേന്ദ്രമെങ്കിലും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ രാജ്യത്താകെ 545 പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുണ്ട്.
രാജ്യത്തെ പാസ്‌പോർട്ട് സേവനങ്ങളെയും യാത്രാ സൗകര്യങ്ങളെയും കുറിച്ചുള്ള വിശദമായ വാർത്താ സമ്മേളനത്തിലാണ് മന്ത്രാലയം ഈ സുപ്രധാന വിശദീകരണം നൽകിയത്. പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവാണെന്ന രീതിയിൽ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. നേരത്തെ ആധാർ, വോട്ടർ ഐഡി കാർഡുകൾ എന്നിവയുടെ പൗരത്വ സാധുതയെക്കുറിച്ചും സമാനമായ രീതിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യയിലെ പാസ്‌പോർട്ട് വിതരണ ശൃംഖല വൻതോതിൽ വികസിച്ചതായും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയതായും അധികൃതർ പറഞ്ഞു. സാങ്കേതിക പരിഷ്കാരങ്ങളുടെ ഭാഗമായി നിലവിൽ പുതിയ പാസ്‌പോർട്ടുകൾ ലഭ്യമാക്കാനുള്ള സമയപരിധി പലയിടങ്ങളിലും അഞ്ച് പ്രവൃത്തിദിവസമായി കുറച്ചിട്ടുണ്ട്. അപേക്ഷകർക്ക് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ചെലവഴിക്കേണ്ടി വരുന്ന സമയം 45 മിനിറ്റിൽ താഴെയായി ചുരുക്കാൻ സാധിച്ചതും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ വർഷം മെയ് മാസം മുതൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പമാക്കാനും വ്യാജരേഖ ചമയ്ക്കൽ തടയാനും സഹായിക്കും.
ഇന്ത്യയിൽ ഇപ്പോഴും ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ആളുകൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളത്. വിദേശ വിദ്യാഭ്യാസം, ജോലി, ബിസിനസ്സ് എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ മൊബൈൽ പാസ്‌പോർട്ട് ടീമുകളെയും പ്രത്യേക ക്യാമ്പുകളെയും സർക്കാർ നിയോഗിക്കുന്നുണ്ട്. ഇതുകൂടാതെ യൂറോപ്യൻ യൂണിയൻ, യുകെ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളുമായി ഇന്ത്യ 27 യാത്രാ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും, 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ വഴിയും, 66 രാജ്യങ്ങളിൽ ഇ-വിസ വഴിയും പ്രവേശനം സാധ്യമാണ്. വിദേശത്തേക്ക് തൊഴിലിനായി പോകുന്നവർക്കായി ഇ-മൈഗ്രേറ്റ് പോർട്ടൽ നവീകരിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക പരിശീലന പരിപാടികളും വിദേശ രാജ്യങ്ങളിൽ സഹായ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






