
കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ പ്രതിനിധിയെ നിർദേശിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന് ദോഷകരമായ സാഹചര്യം മദ്യനയത്തിന്റെ പേരിൽ ഉണ്ടാകാൻ പാടില്ലെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫിൽ ചർച്ച നടത്തി തീരുമാനമെടുക്കണമെന്നാണ് കേരള കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും യുഡിഎഫിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.






