
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പും ആവശ്യങ്ങളും തള്ളിക്കൊണ്ട്, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഉൾപ്പെടുത്തിയ ധനബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലാണ് ബജറ്റ് പ്രഖ്യാപനം അതേപടി നിലനിർത്തിയിരിക്കുന്നത്. 'ലോ ആൽക്കഹോളിക് ബവ്റിജസ്' എന്ന പുതിയ വിഭാഗത്തിന് നികുതി നിരക്ക് നിശ്ചയിച്ച് 1963-ലെ കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) ഭേദഗതി ചെയ്യാനാണ് നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറിയ ഈ കരട് ബില്ലിന്റെ പകർപ്പുകൾ ഇന്ന് തന്നെ എം.എൽ.എമാർക്ക് ലഭ്യമാകും.
ബില്ലിലെ വ്യവസ്ഥകൾ പ്രകാരം 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളതിന് 175 ശതമാനവുമായിരിക്കും വിൽപന നികുതി. മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കളുമായി വിശദമായ ആശയവിനിമയം നടത്തിയ ശേഷമാണ് സർക്കാർ ഈ നീക്കവുമായി മുന്നോട്ട് പോയത്. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ ധനബിൽ എളുപ്പത്തിൽ പാസാകുമെന്നാണ് വിലയിരുത്തൽ. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന കാര്യം മുന്നണിയുടെ മദ്യനയത്തിലൂടെ തീരുമാനിക്കുമെന്നും, വിൽക്കുകയാണെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഘടന തന്നെയായിരിക്കും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, നികുതി കുറച്ച നടപടി വൻകിട മദ്യക്കമ്പനികളെ സഹായിക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ ഇളവ് ധനബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് പൂർണ്ണമായും തള്ളുകയായിരുന്നു. കഴിഞ്ഞ ഇടത് സർക്കാർ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാദം. എന്നാൽ, വീര്യമുള്ള വിദേശമദ്യത്തിന് ഈടാക്കുന്ന 251% നികുതി ഘടനയിൽ തന്നെ ഇതും വിൽക്കാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇപ്പോഴത്തെ ഇളവുകളെ എതിർക്കുന്നത്.






