
ഉജജയിന്‍: ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ആശയവിനിമയം നിര്‍ത്തിയതിനെത്തുടര്‍ന്ന് 19 വയസ്സുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് കാമുകന്‍. ഇന്‍സ്റ്റാഗ്രാം സുഹൃത്ത് ഉജ്ജയിന്‍ സ്വദേശിനിയായ പൂജയെ സുനില്‍ ജരോലിയ എന്നയാളാണ് ആക്രമിച്ചത്.
തന്നോട് ഇന്‍സ്റ്റാഗ്രാമില്‍ സംസാരിക്കുന്നത് നിര്‍ത്തിയതാണ് കാരണം. പകല്‍വെളിച്ചത്തില്‍ 16 സെക്കന്റിനുള്ളില്‍ 14 തവണയാണ് കുത്തിയത്. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള തിരക്കേറിയ ഫ്രീഗഞ്ച് മെഡിസിന്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മൂന്ന് മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബാപ്പു നഗര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനിയുമായ പൂജ എട്ട് മാസമായി ഈ മരുന്ന് വിപണിയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഷോപ്പില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.
ഉച്ചയ്ക്ക് 12.45 ഓടെ പൂജ ജോലിക്ക് പോകുന്നതിനിടയില്‍, മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തിന് സമീപം കാത്തുനിന്നിരുന്ന സുനില്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. യുവതിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഇയാള്‍ കത്തി പുറത്തെടുത്ത് നിരന്തരം ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലും കഴുത്തിലും വയറിലും നിരവധി തവണ കുത്തുന്നതും തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തിരക്കേറിയ മാര്‍ക്കറ്റില്‍ നടന്ന അപ്രതീക്ഷിത ആക്രമണം ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ആളുകള്‍ ഉടന്‍ തന്നെ യുവതിയുടെ സഹായത്തിനെത്തി.
കുത്തേറ്റതിനെത്തുടര്‍ന്ന് അഞ്ച് മുറിവുകളുണ്ടാവുകയും വലിയ തോതില്‍ രക്തം നഷ്ടപ്പെടുകയും ചെയ്ത പൂജയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നിലവില്‍ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ പോലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതി സുനില്‍ ഒരു എഞ്ചിനീയറിംഗ് കോളേജിന് സമീപം ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശം വളഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മതില്‍ ചാടിക്കടന്ന പ്രതിയുടെ കാല്‍ ഒടിഞ്ഞു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, ഏകദേശം നാല് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പൂജയുമായി സൗഹൃദത്തിലായതെന്ന് സുനില്‍ പോലീസിനോട് പറഞ്ഞു. പൂജയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ 10 ദിവസം മുമ്പ് അവള്‍ തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നത് നിര്‍ത്തിയതായും അവകാശപ്പെട്ടു.
പൂജയുടെ അമ്മയ്ക്ക് ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് കത്തിയുമായാണ് താന്‍ പൂജയെ കാണാന്‍ പോയതെന്ന് സുനില്‍ പോലീസിനോട് സമ്മതിച്ചു. അവള്‍ തന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചപ്പോഴാണ് താന്‍ ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു.
'എനിക്ക് വലിയൊരു തെറ്റ് പറ്റിപ്പോയി, ഞാന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു,' ചോദ്യം ചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ കാല്‍ ഒടിഞ്ഞതെന്ന് ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ്മ പറഞ്ഞു. ചികിത്സയ്ക്കും ചോദ്യം ചെയ്യലിനും ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.






