
തിരുവനന്തപുരം: സഹകരണ മേഖലയിൽ 'കോ-കേരള' എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.
പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ രണ്ട് വിമാന സർവീസുകളാണ് ലക്ഷ്യമിടുന്നത്. 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുന്ന മാതൃകയാണ് ആലോചിക്കുന്നത്. ഇതിലൂടെ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുള്ള സംവിധാനവും നിർദേശത്തിലുണ്ട്.
ആദ്യഘട്ടത്തിൽ വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഈ സംരംഭം ലാഭകരമായി നടത്താൻ കഴിയുമെന്നും വിജയകൃഷ്ണൻ അവകാശപ്പെട്ടു.
കേരളത്തിന് നിലവിൽ ഹൈസ്പീഡ് റെയിൽ അല്ല, മറിച്ച് മൂന്നാമതൊരു റെയിൽപ്പാതയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ 10,000 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം വേണമെന്നും കേന്ദ്രവുമായി ഏറ്റുമുട്ടലിന് പകരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






