
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് നാലാമത്തെ കേസില്‍ 28 വര്‍ഷം കഠിന തടവ്. പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു(40)വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. 54,000 രൂപ പിഴയടയ്ക്കണമെന്നും വിധിയിലുണ്ട്. എന്നാല്‍, ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
നേരത്തേ വിധി വന്ന മൂന്നു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. പ്രതിക്ക് നാലു കേസുകളിലായി 127 വര്‍ഷം തടവും 2,23,000 രൂപ പിഴയും ആണ് ശിക്ഷ. ഇതില്‍ 42 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
2018 ജൂണിലാണ് കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തില്‍ പരിശീലനത്തിനായി എത്തിയത്. ആദ്യത്തെ കുറച്ചുനാളുകള്‍ക്കു ശേഷം പരിശീലനത്തിന് എന്നുപറഞ്ഞ് അവിടത്തെ ജിമ്മിലേക്കും, ഫിറ്റ്നസിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ബാത്ത്റൂമിലേക്കും മറ്റും കൊണ്ടുപോയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതു കൂടാതെ, ഫിറ്റ്നസിന്റെ ഭാഗം എന്നുപറഞ്ഞ് കുട്ടിയുടെ നഗ്നഫോട്ടോയും പ്രതി എടുത്തു. പിന്നാലെ വിഷാദരോഗത്തിലായ കുട്ടി 2021-ല്‍ പരിശീലനം അവസാനിപ്പിച്ചു.
പീഡനത്തില്‍ മനംനൊന്ത് കുട്ടി ആത്മഹത്യയ്ക്കും ശ്രമം നടത്തിയിരുന്നു. കുട്ടി കുറേക്കാലം മനോരോഗ വിദഗ്ധന്റെ ചികിത്സയിലായിരുന്നു. ക്രിക്കറ്റ് ഭാവി തുലയ്ക്കുമെന്ന് പ്രതി ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. 2024-ല്‍ തിരുവനന്തപുരത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാനെത്തിയ മറ്റൊരു പെണ്‍കുട്ടി മനുവിനെ കണ്ട് ഭയന്നു നിലവിളിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. നേരത്തേ മനുവിന്റെ പീഡനത്തിന് ഇരയായ ഈ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് നിലവിളിക്കുകയായിരുന്നു. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റു കുട്ടികള്‍ക്കും പ്രതിക്കെതിരെ കേസ് കൊടുക്കാനുള്ള ധൈര്യം ലഭിച്ചത്.
തുടര്‍ന്ന് പ്രതി മനുവിനെതിരേ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലു കേസുകളിലും പ്രതിയെ ശിക്ഷിച്ചു. ബാക്കി രണ്ടു കേസുകളുടെ ശാസ്ത്രീയ പരിശോധനാഫലം കിട്ടിയതിനു ശേഷം മാത്രമേ വിസ്താരം ആരംഭിക്കുകയുള്ളൂ. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍ ഹാജരായി. കന്റോണ്‍മെന്റ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്. ഷെഫിന്, നിതിന്‍ നളന് എന്നിവരാണ് കേസ് അന്വേഷിച്ചത്.






