
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ പറഞ്ഞു. വാഹനങ്ങളുടെ കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള മോഡിഫിക്കേഷനുകൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന് അംഗീകരിക്കാന്‍ സാധ്യമല്ല. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെന്‍സികള്‍ക്കും പൂക്കികള്‍ക്കും വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ഗതാഗത മന്ത്രി മോഡിഫിക്കേഷനെ കുറിച്ച് സംസാരിച്ചത്. വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്ല്യമല്ലേയെന്നും സജി ചെറിയാൻ സഭയിൽ ചോദിച്ചു.
അതേസമയം വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ പറയുന്നത്. ഇത് മറികടക്കാൻ എങ്ങനെ സാധിക്കുമെന്നാണ് വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള വാഗ്ദാനം വന്നപ്പോൾ തന്നെ ചർച്ചയായത്. കേരള മോട്ടോർവാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതിനൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തള്ളി 2019-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും ഇക്കാര്യത്തിൽ നിർണായകമാണ്.






