
തിരുവനന്തപുരം : മുസ്ലിം ലീഗ് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് ലീഗിനെ തള്ളി ലീഗ് നേതൃത്വം. അപേക്ഷ നൽകിയ എല്ലാവരെയും സ്റ്റാഫിൽ ഉൾപ്പെടുത്താനാകില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാർ യൂത്ത് ലീഗ് ഉൾപ്പെടെ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് എത്തുന്നില്ലെന്ന പരാതിക്കും നേതൃത്വത്തിന് മറുപടിയുണ്ട്. ലീഗ് മന്ത്രിമാർ ഉപജാപങ്ങളുടെ പിടിയിലായെന്നും പാർട്ടിയെ ധിക്കരിച്ചാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നതെന്നും തുടങ്ങിയ വിമർശനങ്ങളാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ പറഞ്ഞു.
സ്റ്റാഫ് നിയമനത്തിലും മന്ത്രിമാരുടെ പെരുമാറ്റത്തിലും യൂത്ത് ലീഗ് ഉന്നയിച്ച അതൃപ്തിയെ പാടെ തള്ളുകയാണ് ലീഗ് നേതൃത്വം. പരാതി കാര്യമായി എടുക്കുന്നില്ലെന്നും അപേക്ഷ നൽകുന്ന എല്ലാവരെയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.






