
കണ്ണൂര്‍: പാര്‍ട്ടി വിട്ട് വിമതരായി മത്സരിച്ചവരോടുള്ള സമീപനത്തെച്ചൊല്ലി സി.പി.എം. നേതൃത്വത്തില്‍ ഭിന്നത. വിമതര്‍ തെറ്റുതിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സി.പി.എം. കോട്ടകളായ പയîന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍നിന്നു യു.ഡി.എഫ്. പിന്തുണയോടെ ജയിച്ച ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് നേതാക്കള്‍ക്കിടയിലെ ഭിന്നത പ്രകടമായത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഇരുവരും സി.പി.എം. വിട്ടത്.
തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സി.പി.എം. സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. പയîന്നൂരിലെ മുന്‍ സി.പി.എം. എം.എല്‍.എയ്‌ക്കെതിരേ രക്തസാക്ഷി ഫണ്ട് തിരിമിറി ആരോപണമുന്നയിച്ചാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ചത്.
ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റുതിരുത്താന്‍ തയാറായാല്‍ സി.പി.എമ്മിലേക്ക് മടങ്ങിവരുന്നതില്‍ യാതൊരുവിധ തടസവുമില്ലെന്നാണ് എം.വി. ജയരാജന്‍ ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുപോയ പല നേതാക്കളെയും അവസാന കാലത്ത് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
' നയപരമായ തെറ്റുപറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ല. നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറായി വരുന്നവരെ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിക്കളയില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ച എം.വി. രാഘവനെ വരെ അവസാനകാലത്ത് സ്വീകരിച്ച ചരിത്രമുണ്ട്.'- എം.വി. ജയരാജന്‍ പറഞ്ഞു.
കണ്ണൂരിലെ പാര്‍ട്ടി കോട്ടകളായ പയîന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലുണ്ടായ പരാജയങ്ങള്‍ക്ക് പ്രധാന കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പിഴവാണെന്ന് എം.വി. ജയരാജന്‍ തുറന്നു സമ്മതിച്ചു. അന്ന് സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയുടെ വലിയ വീഴ്ചയായിരുന്നുവെന്നും, പയîന്നൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെയായിരുന്നു നിര്‍ത്തിയിരുന്നതെങ്കില്‍ പാര്‍ട്ടി ഉറപ്പായും ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ രാഷ്ട്രീയ ഘടന മാറിയ സാഹചര്യത്തില്‍ അവിടുത്തെ തോല്‍വിക്കു പല ഘടകങ്ങളുമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു വലിയ പിഴവ് തന്നെയായിരുന്നു.-ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടിയെ വഞ്ചിച്ചു പുറത്തുപോയി വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍ തന്നെയാണെന്നും അവരെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് തുടരുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എം.വി. ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ' അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു.
വര്‍ഗവഞ്ചനയാണ്, ചതിയാണ് ചെയ്തത്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുധാകരനായാലും ടി.കെ.ഗോവിന്ദന്‍ ആയാലും വി. കുഞ്ഞിക്കൃഷ്ണനായാലും. എല്ലാവരും പാര്‍ട്ടിയെ വഞ്ചിച്ച് ചതിച്ച് പോകുന്ന നിലപാടാണ് സ്വീകരിച്ചത്. അത് അതിശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. എന്നാല്‍ ഒരു പൊതു നിയമം എല്ലാവര്‍ക്കും ബാധകമാണല്ലോ, തെറ്റുതിരുത്തിയാല്‍ എല്ലാവര്‍ക്കും തിരിച്ചെത്താം.'- എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, എന്നാല്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കട്ടെയെന്നും, താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒടുവില്‍ പാര്‍ട്ടിക്ക് തിരിച്ചറിയേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്നും വി. കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.






