
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയും മുൻ കെ.ടി.ഡി.സി ചെയർമാനുമായ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയിൽ ലയിക്കും.
ഡിഎംഎഫിന് ആശയപരമായും രാഷ്ട്രീയപരമായും യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടി സിഎംപിയാണെന്ന് പി കെ ശശി വ്യക്തമാക്കി. സിഎംപിയിൽ ലയിക്കാനുള്ള തീരുമാനം പാർട്ടി ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സിഎംപി ജനറൽ സെക്രട്ടറി സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശി ലയന പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തെ സി പി ജോൺ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതായും അദ്ദേഹം അറിയിച്ചു.
ഈ മാസം 27ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സിഎംപിയുടെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചേരുന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ ലയനവുമായി ബന്ധപ്പെട്ട സംഘടനാ നടപടികൾക്ക് ഔദ്യോഗിക അംഗീകാരം നൽകുമെന്നും സി പി ജോൺ വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിലെ വിപുലമായ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്ന് സി പി ജോൺ വിശേഷിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി കെ ശശിയെ സിഎംപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊഴിഞ്ഞാമ്പാറ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയാണ് നിലവിലെ രാഷ്ട്രീയ നീക്കമെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.






