
അമ്പലപ്പുഴ: നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ എല്ലാറ്റിനും സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വീട്. സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ഉത്തരം കിട്ടാതെ തുടരുകയും ചെയ്യുന്ന ചാക്കോ വധക്കേസിന്റെ ചുരുളഴിക്കാന്‍ വീണ്ടും പോലീസ് തുനിഞ്ഞിറങ്ങുമ്പോഴാണ് സുകുമാരക്കുറുപ്പ് നിര്‍മാണമാരംഭിച്ച വണ്ടാനത്തെ വീട് കാഴ്ചവസ്തുവായി നില്‍ക്കുന്നത്.
നാലു ദശാബ്ദം കഴിഞ്ഞിട്ടും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചെന്നു വീണ്ടും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. ക്രൈംബാഞ്ചില്‍ അന്വേഷണം വഴിമുട്ടിയ കേസുകളെല്ലാം പുനരന്വേഷിച്ച് പ്രതികളെ കണ്ടെത്താനുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഈ കേസും എടുക്കുന്നത്. എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍വച്ച് സുകുമാരക്കുറുപ്പിനെ കണ്ടെന്നവകാശപ്പെട്ട് കേരളാ പോലീസിനു കത്തയച്ച ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശിയായ നഴ്‌സ് രത്‌നമ്മ (59) ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച് നാട്ടിലെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം ഇവരെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍വച്ചു കണ്ടപ്പോള്‍ സുകുമാരക്കുറുപ്പാണോ എന്നു ചോദിച്ചതിന് ആ എന്ന മറുപടി മാത്രമാണു ലഭിച്ചത്. പിന്നീട് തിരിച്ചുവന്നു നോക്കുമ്പോഴേക്കും ആള്‍ രക്ഷപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രത്‌നമ്മ പോലീസിനു കത്തയച്ചിരുന്നത്. ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ചാണ് അവരെ നേരില്‍കണ്ട് അന്വേഷിച്ചത്.
42 വര്‍ഷം മുന്‍പാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ എന്‍.ജെ. ചാക്കോ എന്ന യുവാവിനെ സുകുമാരക്കുറുപ്പ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചത്. രാജ്യത്താകെ വലവീശി വ്യാപക അന്വേഷണം നടത്തിയിട്ടും കുറുപ്പിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ, മരിച്ചോയെന്ന് ഇപ്പോഴും വ്യക്തമല്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ക്കിപ്പോള്‍ 79 വയസുണ്ടാകും. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രമാണ് കുറുപ്പിനെ കേരളം അറിയുന്നത്. എങ്കിലും കണ്ടിട്ടില്ലാത്തവര്‍ക്കും പുതുതലമുറയ്ക്കും വരെ സുപരിചതമാണ് ആ പേര്. കേരളത്തെയാകെ ഞെട്ടിച്ച കൊലക്കേസിലെ സൂത്രധാരന്‍.
1984 ജനുവരി 21-നാണ് മാവേലിക്കരയ്ക്കടുത്തുള്ള കുന്നത്ത് കുറുപ്പിന്റെ കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കുറുപ്പ് അപകടത്തില്‍ മരിച്ചെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ മരിച്ചതു ചാക്കോയെന്ന ഫിലിം റപ്രസന്റേറ്റീവാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് അപ്രത്യക്ഷനായിരുന്നു. വിദേശത്തുനിന്നുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു കൊടുംക്രൂരത. രാത്രി കരുവാറ്റയിലെ തിയറ്ററില്‍നിന്നു മടങ്ങവേ കുറുപ്പിന്റെ കെ.എല്‍.ക്യു 7831 നമ്പറിലുള്ള കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോ പിടഞ്ഞുവീണതു മരണത്തിലേക്കാണ്.
ഭാര്യാസഹോദരീ ഭര്‍ത്താവ് ഭാസ്‌കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, ഗള്‍ഫിലെ സഹപ്രവര്‍ത്തകന്‍ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേര്‍ത്തായിരുന്നു കുറുപ്പിന്റെ ക്രൂരകൃത്യം. വിദേശത്തുനിന്നുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് ആലപ്പുഴ വണ്ടാനത്തെ ബംഗ്ലാവിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു ഉദ്ദേശ്യം.
'കുറുപ്പായി' മരിക്കാന്‍ പറ്റിയ ആളെ സംഘം പലയിടത്തും തെരഞ്ഞു. യോജിച്ച മൃതദേഹത്തിനായും ശ്രമിച്ചു. ഒന്നും ശരിയാകാതെ വന്നപ്പോള്‍ ആ വലയിലേക്കാണു ചാക്കോ അറിയാതെ ചെന്നു കയറിയത്. കരുവാറ്റയിലെ ഹോട്ടലിലാണ് കുറുപ്പും കൂട്ടാളികളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ടു കാറുകളിലായി സംഘം ഓച്ചിറ വരെ പോയിരുന്നു.
പറ്റിയ ആളെ കിട്ടാതെ മടങ്ങുമ്പോഴാണ് കരുവാറ്റയില്‍ ബസ് കാത്തുനിന്ന ചാക്കോയെ കണ്ടത്. ലിഫ്റ്റ് കൊടുത്തശേഷം യാത്രയ്ക്കിടയില്‍ നിര്‍ബന്ധിച്ച് ചാക്കോയെ മദ്യം കുടിപ്പിച്ചു. പിന്നീട് കഴുത്തു മുറുക്കി കൊലപ്പെടുത്തി. നേരേ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തി മൃതദേഹത്തില്‍ കുറുപ്പിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അതിനുശേഷം കുന്നം ഭാഗത്തെത്തി ജഡം കാറിന്റെ ഡ്രൈവിങ് സീറ്റിലിരുത്തിയിട്ട് വയലിലേക്കു തള്ളിയിറക്കി. പിന്നെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പ്രതികളില്‍ ചിലര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു.
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹത്തില്‍ പെട്രോള്‍പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. ഓടുന്ന കാറിനു തീപിടിച്ചതാണെങ്കില്‍ അങ്ങനെ സംഭവിക്കില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. മരിച്ചയാളുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും കരിയുടെ അംശമുണ്ടായിരുന്നില്ല. കാര്‍ ഓടിക്കുമ്പോള്‍ തീ പിടിച്ചതല്ലെന്ന് അതോടെ വ്യക്തമായി. വിദേശത്തു ശത്രുക്കളുള്ള കുറുപ്പിനെ അവര്‍ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്ന് പോലീസില്‍ പരാതിപ്പെട്ടത് ഭാസ്‌കരപിള്ളയാണ്.
ഡിവൈ.എസ്.പി സ്‌റ്റേഷനിലേക്കു വിളിച്ചപ്പോള്‍ മുഴുക്കൈ ഷര്‍ട്ടിട്ടാണു പിള്ള എത്തിയത്. കൈയുടെ ബട്ടണ്‍ മാറ്റി തെറുത്തുവയ്ക്കാന്‍ നിര്‍ദേശിച്ചതോടെ രണ്ടു കൈയിലും പൊള്ളലേറ്റതായി വെളിപ്പെട്ടു. ഇതോടെയാണ് നാടകം പൊളിഞ്ഞത്. സ്വത്ത് തട്ടിയെടുക്കാന്‍ താനാണു കുറുപ്പിനെ കൊന്നതെന്ന് പിള്ള മൊഴിനല്‍കി. എന്നാല്‍ പിന്നീടു നടന്ന വിശദമായ ചോദ്യംചെയ്യലില്‍ അയാള്‍ എല്ലാം ഏറ്റുപറയുകയായിരുന്നു. ഈസമയം കുറുപ്പ് ആലുവയിലെ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. പിള്ള കുടുങ്ങിയതറിഞ്ഞു മുങ്ങിയ കുറുപ്പ് നാലു പതിറ്റാണ്ടിനിപ്പുറവും കാണാമറയത്തു തന്നെ.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ പലയിടങ്ങളിലും കുറുപ്പിനെ കണ്ടെന്നറിയിച്ച് നിരവധി പേര്‍ പോലീസിനു വിവരം നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഇന്റര്‍പോള്‍ ഉള്‍പ്പടെ ഇടപെട്ടെങ്കിലും പോലീസിനെ വെല്ലുവിളിച്ച് കുറുപ്പ് പ്രഹേളികയായി തുടരുന്നു. സുകുമാരക്കുറുപ്പ് നിര്‍മാണമാരംഭിച്ച വീട് ഇന്ന് അനാഥമാണ്. മാലിന്യം തള്ളുന്ന കേന്ദ്രമായി അത് മാറിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴങ്കഥയിലെ സ്മാരകമായി നിലകൊള്ളുകയാണ് ഈ വീട്.






