
അമേരിക്കയുടെ പുതിയ ആക്രമണത്തിൽ ഇറാനിൽ വൻ നാശനഷ്ടവും ജീവഹാനിയും ഉണ്ടായതായി ഇറാൻ അറിയിച്ചു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. റെയിൽവേ പാലം ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് അലി ഖമനയിയുടെ കബറടക്കം ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30-ലേക്ക് മാറ്റി. രാവിലെ നടത്താനിരുന്ന ചടങ്ങാണ് പുനഃക്രമീകരിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 4.30-നാണ് മഷാദിൽ കബറടക്കം നടക്കുക.
ടെഹ്റാനിൽ നിന്ന് മഷാദിലേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകളുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവരെ റോഡ് മാർഗം എത്തിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഖഷാം, അബു മൂസ ദ്വീപ്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ തുടങ്ങിയ മേഖലകളിലും ആക്രമണത്തെ തുടർന്ന് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാനിലും അയൽരാജ്യമായ ഇറാഖിലുമായി ദിവസങ്ങളോളം നീണ്ട വിലാപയാത്രകൾക്ക് ശേഷം ഖമനയിയുടെ മൃതദേഹം മഷാദിലെത്തിക്കുകയായിരുന്നു. ചടങ്ങിന്റെ അവസാന ദിവസമായ ഇന്ന് യുഎസ് വീണ്ടും ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമായി.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് പുതിയ സൈനിക നടപടി നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. കപ്പലുകൾക്കെതിരായ ആക്രമണം തുടർന്നാൽ ഇതിലും ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.






