
ടെഹ്‌റാൻ: തുടർച്ചയായ രണ്ടാം രാത്രിയും അമേരിക്ക ഇറാൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തിയതിനെത്തുടർന്ന്, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ "യുഎസ് താവളങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും" നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. ഇതിനിടെ സംഘർഷത്തിന് അയവു വരുത്താൻ ഖത്തർ വീണ്ടും ശ്രമം ആരംഭിച്ചു. ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചത് ശരിയായില്ല എന്നും ഖത്തർ ഇറാനെ ധരിപ്പിച്ചു.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇന്ന് പുലർച്ചെ ബഹ്റൈനിൽ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി. കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണമുണ്ടായി. രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു.
യു എസ് ആക്രമണങ്ങളിൽ ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഇറാൻ നഗരങ്ങളായ ബുഷെഹർ, ചബഹാർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇറാനിൽ രണ്ടുദിവസമായി തുടരുന്ന യുഎസ് ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ഇറാൻ നേതൃത്വം തന്നെ ഫോണിൽ വിളിച്ച് ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുമ്പോൾ എയർ ഫോഴ്സ് വൺ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇറാന്റെ നേതൃത്വം തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നതായി അവർ സൂചിപ്പിച്ചു . ഒരു ധാരണയിലെത്താൻ അവർ വളരെയധികം ആഗ്രഹിക്കുന്നുണ്ട്എന്നും ട്രംപ് പറയുന്നു.
കഴിഞ്ഞ രാത്രി ഇറാനിലെ തൊണ്ണൂറിലധികം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ഈ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് ശരിക്കും ഒരു പ്രതികാര നടപടിയായിരുന്നു" എന്ന് അദ്ദേഹം വ്യക്തമാക്കി.






