
മുംബൈ: "മനുഷ്യത്വം നമ്മൾ വിചാരിക്കുന്നതിലും അപൂർവമായിക്കൊണ്ടിരിക്കുകയാണ്," തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിൽ വച്ച് രോഗിയായ സഹയാത്രക്കാരനോട് ഒരു യുവതി കാണിച്ച ക്രൂരതയ്ക്ക് സാക്ഷിയായ വ്യക്തിയുടെ വാക്കുകളാണിത്. ഇന്റർനെറ്റിൽ വൻ ചർച്ചയായി മാറിയ ഈ സംഭവം, മനുഷ്യരിൽ നിന്ന് സഹാനുഭൂതി പൂർണ്ണമായും അപ്രത്യക്ഷമായോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. അങ്കിത് പാണ്ഡെ എന്നയാൾ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത്.
തിങ്ങിനിറഞ്ഞ, ഒരു സീറ്റ് പോലും ഒഴിവില്ലാത്ത ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്."ഞാൻ ഇപ്പോൾ തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ്. എന്റെ കൺമുന്നിൽ കണ്ട കാഴ്ച എന്നെ ശരിക്കും പിടിച്ചുലച്ചു കളഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചതാണെന്ന് തോന്നിപ്പിക്കും വിധം മഞ്ഞനിറമുള്ള കണ്ണുകളുള്ള, തീരെ വയ്യാത്ത ഒരു മനുഷ്യൻ ട്രെയിനിലുണ്ടായിരുന്നു. അദ്ദേഹം ഒരു യുവതിയോട് വളരെ വിനയപൂർവ്വം ചോദിച്ചു: 'മോളേ, എന്നെ അല്പം ഇരിക്കാൻ അനുവദിക്കാമോ? എനിക്ക് ഒട്ടും സുഖമില്ല.' "എന്നാൽ യുവതി ഈ അഭ്യർത്ഥന നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. "എനിക്കും സുഖമില്ല, ഞാൻ സീറ്റ് തരില്ല," എന്നായിരുന്നു യുവതിയുടെ മറുപടി. ആ വൃദ്ധൻ തർക്കിക്കാനോ നിർബന്ധിക്കാനോ പോയില്ല. അതീവ ക്ഷീണിതനായിരുന്നിട്ടും അദ്ദേഹം അവിടെത്തന്നെ നിന്നു.
"ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..."കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ വഷളായി. എങ്ങനെയോ കഷ്ടപ്പെട്ട് ജനലിനടുത്തേക്ക് നീങ്ങിയ അദ്ദേഹം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ഛർദ്ദിച്ചു. എന്നാൽ അദ്ദേഹത്തോട് അല്പം സഹതാപം കാണിക്കുന്നതിന് പകരം, ആ യുവതി സീറ്റിൽ നിന്ന് എഴുന്നേറ്റ് വന്ന് അദ്ദേഹത്തിന്റെ കരണത്ത് രണ്ടുതവണ അടിക്കുകയും എല്ലാവരുടെയും മുന്നിൽ വച്ച് ചീത്തവിളിക്കുകയും ചെയ്തു! " ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അദ്ദേഹം നിശബ്ദനായി മറ്റൊരു വരിയിലേക്ക് മാറിനിന്നു," അങ്കിത് കുറിച്ചു. “സീറ്റ് നൽകാതിരിക്കാൻ അവർക്ക് എന്ത് കാരണമുണ്ടായിരുന്നാലും, അസുഖം ബാധിച്ച ഒരാളെ പൊതുമധ്യത്തിൽ അടിക്കുന്നതും അധിക്ഷേപിക്കുന്നതും ന്യായീകരിക്കാൻ ആകുമോ? മനുഷ്യത്വം നമ്മൾ വിചാരിക്കുന്നതിലും അപൂർവമായിക്കൊണ്ടിരിക്കുകയാണ്"എന്നും അങ്കിത് പറയുന്നു.
ഈ സംഭവത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്."അടിസ്ഥാനപരമായ സഹാനുഭൂതി എന്നത് ഒരു ആഡംബരമല്ല. നമ്മൾ എത്ര വലിയ മാനസിക സമ്മർദ്ദത്തിലാണെങ്കിലും, രോഗിയായ ഒരു പ്രായമായ മനുഷ്യനെ അക്രമിക്കുന്നതും പരസ്യമായി അപമാനിക്കുന്നതും മനുഷ്യത്വത്തിന്റെ പൂർണ്ണമായ പരാജയമാണ്," ഒരു ഉപയോക്താവ് കുറിച്ചു."ആ പെൺകുട്ടി ആ രോഗിയായ മനുഷ്യനെ തല്ലിയതിനെ ഒന്നിനും ന്യായീകരിക്കാൻ കഴിയില്ല. നമ്മളിൽ ചിലർ ഇത്രയധികം ക്രൂരന്മാരായി മാറിയെന്നത് കഷ്ടമാണ്," മറ്റൊരാൾ പ്രതികരിച്ചു. ട്രെയിനുകളിലും ബസുകളിലും ഭിന്നശേഷിക്കാർക്കും രോഗികൾക്കും സീറ്റ് നൽകാൻ ആരും തയാറാകുന്നില്ലെന്നും, സമൂഹം എന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടുപോയെന്നും പലരും കമന്റ് ചെയ്തു. അതേസമയം, "ഇത്രയും തിരക്കേറിയ ട്രെയിനായിരുന്നിട്ടും അവിടെയുണ്ടായിരുന്ന നിങ്ങളോ മറ്റാരെങ്കിലുമോ അവളെ തടയാൻ ശ്രമിച്ചില്ലേ?" എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.






