
വാഷിംഗ്ടൺ: ഇറാൻ തന്നെ വധിക്കുന്നതിൽ വിജയിച്ചാൽ, അവർക്കെതിരെ വൻതോതിൽ ബോംബാക്രമണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ വളരെക്കാലമായി ഇറാന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അങ്ങനെയുള്ള ഒരു സാഹചര്യത്തെയാണ് നേരിടുന്നത് എന്ന് പറഞ്ഞ അദ്ദേഹം, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായി ബോംബിടാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
ഇസ്രായേൽ മുന്നറിയിപ്പ് നൽകിയ പുതിയ വധശ്രമ ഗൂഢാലോചനയെക്കുറിച്ച് ചോദിച്ചപ്പോൾ, പുതിയ പദ്ധതികളൊന്നുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇറാൻ വർഷങ്ങളായി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞ ട്രംപ്, വളരെക്കാലമായി ഞാൻ ഇറാന്റെ വധപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടെന്നും ജീവിതം അങ്ങനെയാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നും പറഞ്ഞു. നിങ്ങൾ എന്നെ ‘മിസ്സ്’ ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മടങ്ങുന്നതിനിടെ ട്രംപ് തന്റെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു ഇതെന്ന് വൈറ്റ് ഹൗസ് പിന്നീട് സ്ഥിരീകരിച്ചു. ഇറാൻ സൈനിക ഉദ്യോഗസ്ഥനായ ഖാസിം സുലൈമാനിയെ വധിച്ച ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടതു മുതൽ അദ്ദേഹം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രധാന ലക്ഷ്യമാണ്.
ഇറാന്റെ വധപ്പട്ടികയിൽ താനാണ് ഒന്നാം നമ്പർ ലക്ഷ്യമെന്ന് ട്രംപ് അവകാശപ്പെടുന്നത് ഇതാദ്യമല്ല. ‘അവരുടെ നേതാക്കൾ പോയി, പിന്നീട് അവർക്ക് മറ്റൊരു കൂട്ടം നേതാക്കളുണ്ടായിരുന്നു, അവരും പോയി, ഇപ്പോൾ അവർക്ക് പുതിയൊരു കൂട്ടം നേതാക്കളുണ്ട്, അവരും പോയേക്കാം ആർക്കറിയാം’ എന്ന് തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിലെ ഒരു കോൺഫറൻസിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. താനും ഇല്ലാതായേക്കാം എന്ന് പറഞ്ഞ ട്രംപ്, താൻ അവരുടെ ഒന്നാം നമ്പർ ലക്ഷ്യമാണെന്നും ഇത് എല്ലായിടത്തും പരസ്യമായ കാര്യമാണ്. ഇതുവരെ തനിക്ക് ഭാഗ്യമുണ്ടായിരുന്നുവെന്നും എന്നാൽ അത് എപ്പോഴും തുടരണമെന്നില്ലെന്നും കൂട്ടിച്ചേർത്തു
വധിക്കപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ പോലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വധിക്കാനുള്ള ആഹ്വാനങ്ങൾ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ കോംപ്ലക്സിൽ മുഴങ്ങിക്കേട്ടിരുന്നു.






