
തിരുവനന്തപുരം: എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കൂടിയേ തീരൂ എന്ന് സിപിഐ. കീഴ്‌വഴക്കം പറഞ്ഞ് ആർക്കും ഇനി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഐയെ ക്ഷണിച്ചിരിക്കുന്ന അവസരത്തിലാണ് ബിനോയ് വിശ്വം രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ല. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, ജനാധിപത്യത്തിൽ അത് പങ്കുവയ്ക്കണം.ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ ഒഴിച്ചുകൂടാൻ സാധിക്കില്ല. എല്‍ഡിഎഫ് എല്‍ഡിഎഫായി തുടരണമെങ്കില്‍ അത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂ. സ്ഥാനത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലല്ല ആവശ്യം ഉന്നയിക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. കീഴ്‌വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്‌വഴക്കമല്ല വലുത് എല്‍ഡിഎഫാണ്. കീഴ്‌വഴക്കമല്ല വലുത് ഒന്നിച്ചുപോക്കാണ് വലുത്. അതിനാല്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂ എന്ന് സിപിഐ പറയുന്നത് എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ വേണ്ടിയല്ല. ശക്തമാക്കാന്‍ വേണ്ടിയാണ് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.






