
ദുബൈ: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ. യുഎസ്–ഇറാൻ ധാരണയ്ക്ക് പിന്നാലെ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ ഇത്തരത്തിലുള്ള ആക്രമണ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചതോടെ മേഖലയിൽ ആശങ്ക വർധിച്ചു.
യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 69 ദിവസത്തിന് ശേഷമാണ് യുഎഇയ്ക്ക് നേരെ ഇത്തരമൊരു ആക്രമണശ്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഭാഗം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.
കുവൈത്തിന്റെ ആകാശപരിധിയിലും ഇറാൻ ഡ്രോണുകൾ പ്രവേശിച്ചതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കുശേഷവും രണ്ട് തവണ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതോടെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. ജനങ്ങളിൽ പരിഭ്രാന്തി പടരുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു.
ബഹ്റൈനിൽ ഇന്നലെ മൂന്ന് തവണ സുരക്ഷാ സൈറൺ മുഴങ്ങി. അതേസമയം, ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടന്നതിന്റെ പിന്നാലെയാണ് ഒമാനിൽ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തെയും നാവികസേനാ ബോട്ടുകൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ബന്ധപ്പെട്ട രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ തകർത്തതായി അധികൃതർ അറിയിച്ചു.
ഒമാനെതിരായ ആക്രമണത്തിൽ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തെക്കൻ സമുദ്രപാത തുറന്നുകിടക്കുന്നതായി സംയുക്ത മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.






