
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന ക്രമക്കേട് ആരോപണത്തിൽ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയോടും കോടതി നിർദേശിച്ചു. ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.
സംഭാവന തട്ടിപ്പ് സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവരെ എസ്‌ഐടി ചോദ്യം ചെയ്തേക്കും. കൂടുതൽ രേഖകൾ പരിശോധിക്കുന്നതിനായി അന്വേഷണസംഘം ഉടൻ അയോധ്യ സന്ദർശിക്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ, വിവാദങ്ങൾക്കിടയിൽ ട്രസ്റ്റിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനുള്ള ആദ്യ സെർച്ച് കമ്മിറ്റി യോഗവും ചേർന്നു. യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും യോഗത്തിൽ അന്തിമമാക്കി. സിഇഒ തസ്തികയിലേക്കുള്ള അപേക്ഷകൾ ഈ മാസം 18 വരെ സ്വീകരിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള ഇ-മെയിൽ വിലാസം ഉടൻ പ്രഖ്യാപിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
വിരമിച്ച ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് മുൻ ചെയർമാൻ സുരേഷ് ഹവാരെ എന്നിവരാണ് മൂന്നംഗ സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. ഒരു മാസത്തിനകം നിയമന നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.






