
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയുടെ പരസ്യ നിലപാടിൽ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അതൃപ്തി വ്യക്തമാക്കി. ഈ വിഷയം പുറത്ത് പറഞ്ഞ് തീർപ്പാക്കേണ്ട കാര്യമല്ല എന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം. ബിനോയ് വിശ്വവുമായി ഇന്നത്തെ കൂടിക്കാഴ്ച സാധാരഗതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത രീതിയിലുള്ള പ്രതികരണം സിപിഐയുടെ ഭാഗത്തു നിന്നുണ്ടായ രൂക്ഷ പ്രതികരണം മൂലമാണോ എന്ന് വ്യക്തമല്ല. ഇനി കീഴ്‌വഴക്കങ്ങൾ മാറ്റിവച്ച് സിപിഐക്ക് പ്രതിപക്ഷ ഉപ നേതൃസ്ഥാനം നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നതാണോ ഇതിനർത്ഥമെന്നും പറയാൻ സാധിക്കില്ല. ഇത് ഇങ്ങനെ പുറത്ത് ഒരു സംവാദമുണ്ടാക്കി തീര്‍ക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. പരസ്പര കൂടിയാലോചനയോടെ ധാരണയില്‍ എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നത്.
പരസ്പര സമവായത്തോടെ ഒത്തുതീർപ്പാക്കേണ്ട വിഷയമാണിത്. കൂടിയാലോചനയിലൂടെ ധാരണയിൽ എത്തേണ്ടതാണ്. ബിനോയ് വിശ്വവുമായി വളരെ കാലത്തെ ബന്ധമുണ്ട്. സുഹൃത്തുക്കളുമാണ്. ആ നിലയില്‍ ഇടയ്ക്ക് ഞങ്ങള്‍ കാണാറുണ്ട്. കാര്യങ്ങള്‍ സംസാരിക്കാറുമുണ്ട്. രാഷ്ട്രീയ കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇന്നും അങ്ങനെയുള്ള ഒരു കാണലാണ് എന്നുമാത്രമാണ് എൽഡിഎഫ് കൺവീനർ പറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ മറ്റു പാര്‍ട്ടിക്കാരെയും കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച് ഇന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്. പാർട്ടിക്ക് ഉപ നേതാവ് സ്ഥാനം കൂടിയേ തീരൂ എന്നും കീഴ്‌വഴക്കത്തിന്റെ കാര്യം പറഞ്ഞ് ഇനിയാരും തടസ്സം നിൽക്കരുതെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിൽ സിപിഎമ്മിനെ വിമർശിച്ചിരുന്നു.






