
കാസർകോട്: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പുറത്തായി. 23 അംഗ ഭരണസമിതിയിൽ 12 സീറ്റ് യുഡിഎഫിനും (കോൺഗ്രസിനും ലീഗിനും ആറുവീതം) 11 സീറ്റ് എൽഡിഎഫിനും എന്ന നിലയിലായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായത് തിരിച്ചടിയായി. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
ഡിസംബർ 26-ന് ആണ് പി.വി. രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ ആറുമാസത്തിനുശേഷം മാത്രമേ അവിശ്വാസം പറ്റുകയുള്ളൂ എന്നാണ് ചട്ടം. അതാണ് ആറുമാസം തികഞ്ഞപ്പോൾ യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം പാസായതോടെ പി.വി. രാജേന്ദ്രന് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും.






