
കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരായ പ്രചാരണം ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജന്റെ പ്രതികരണം. കെ കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയത് ഏകകണ്ഠമായാണെന്നും അദ്ദേഹം പാര്‍ട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കെ. കെ. രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും വിമർശനത്തിന് അതീതരല്ല. എന്നാൽ വിമർശനവും കെട്ടിച്ചമച്ച നുണപ്രചാരണവും രണ്ടാണ്. കേരളത്തിലെ എൽഡിഎഫിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷത്തിനെതിരെയും പ്രത്യേകിച്ച് സിപിഐഎമ്മിനെതിരെയും സംഘടിതമായ അപവാദ പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത്. കോർപ്പറേറ്റ് ധനമൂലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും വെള്ളപൂശുകയും അതേസമയം ഇടതുപക്ഷത്തെ തുടർച്ചയായി താറടിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അജണ്ട ഇത് ആദ്യമായി അല്ല കേരളത്തിൽ ദൃശ്യമാകുന്നത്.
സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് സഖാവ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസകാലത്ത് ഒരു പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാർത്ഥി–യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്ന നേതാവാണ്. പാർട്ടി അംഗം, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി നിർവഹിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.






