
ബൈക്കോന്നൂർ: മലയാളി വേരുകളുള്ള ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യമലയാളി എന്ന കീർത്തിയും ഇനി ഡോക്ടർ അനിൽ മേനോനു സ്വന്തം!
റഷ്യയുടെ സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് അദ്ദേഹം യാത്ര തിരിച്ചത്. കസാഖ്സ്ഥാനിലെ ചരിത്രപ്രസിദ്ധമായ ബൈക്കോന്നൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം. റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോട്ടർ ദുബ്രോവ്, അന്ന കി കിന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
ഈ മൂവർ സംഘം ഏകദേശം എട്ട് മാസത്തോളം ബഹിരാകാശ നിലയത്തിൽ വിവിധ ശാസ്ത്രീയ ഗവേഷണങ്ങൾക്കും സാങ്കേതികവിദ്യാ പരീക്ഷണങ്ങൾക്കുമായി ചെലവഴിക്കും. അതിനുശേഷമായിരിക്കും 2027-ൽ ഇവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക. ചൊവ്വാഴ്ച രാത്രി 8:17-ന് കുതിച്ചുയർന്ന ബഹിരാകാശ പേടകം, മൂന്ന് മണിക്കൂറിലധികം നീളുന്ന യാത്രയ്ക്ക് ശേഷം 11.26 ന് ഭ്രമണപഥത്തിലെ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെറെയും യുക്രെയ്ൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ. ദൗത്യം പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക. ബഹിരാകാശ യാത്രകളിൽ യാത്രികർ നേരിടുന്ന വിവിധ മെഡിക്കൽ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏറെ നിർണായകമാണ് അനിൽ മേനോന്റെ ഈ ദൗത്യം. ബഹിരാകാശത്തെ മനുഷ്യശരീരത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ യാത്രയിൽ പഠനം നടത്തും.
ബഹിരാകാശ യാത്രികൻ, ഡോക്ടർ, എഞ്ചിനിയർ എന്നീ മൂന്ന് വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ആളാണ് അനിൽ മേനോൻ. മനുഷ്യരെ ചൊവയിലേക്കും ചന്ദ്രനിലേക്കും സുരക്ഷിതമായി എത്തിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളാവും മൂവർ സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നടത്തുക.






