
ന്യൂഡൽഹി: ബ്രിട്ടീഷ് പിതാവായ റോബർട്ട് സ്പ്രാറ്റിന്റെയും, പഞ്ചാബി-ഐറിഷ് മാതാവായ റീത്ത സ്പ്രാറ്റിന്റെയും മകളായ ഗൗരിയെ വിവാഹം കഴിക്കാനുള്ള ആമിറിന്റെ തീരുമാനം ഒരു 'പാപം' ആണെന്ന് മുസ്‌ലിം പേഴ്‌സണൽ ദാറുൽ ഇഫ്തയിലെ ഷാഹി ചീഫ് മുഫ്തി മൗലാനാ ഇബ്രാഹിം ഹുസൈൻ. മുസ്‌ലിം പുരുഷൻ അവിശ്വാസിയും ബഹുദൈവാരാധകയുമായ സ്ത്രീയെ വിവാഹം ചെയ്താൽ ആ സ്ത്രി ഇസ്‌ലാം മതം സ്വീകരിക്കുന്നതുവരെ അത്തരം വിവാഹം അനുവദനീയമല്ല എന്നും മൗലാന പറയുന്നു.
“ഇങ്ങനെയുള്ള ഒരു വ്യക്തി അല്ലാഹുവോട് പശ്ചാത്തപിക്കുകയും ഈ പാപത്തിൽ നിന്ന് പിന്തിരിയുകയും വേണം. ഞാൻ ഈ പൊതു ഫത്‌വ പുറപ്പെടുവിക്കുകയും ഈ അഭിപ്രായം സമർപ്പിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു, കാരണം ഇന്ന് ലോകമെമ്പാടും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രതിച്ഛായ മുസ്‌ലിംകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്‌ലിംകൾ അല്ലാത്തവർ പോലും മുസ്‌ലിംകൾ ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിനെ വിലയിരുത്തുന്നത്. മുസ്‌ലിംകൾ ചെയ്യുന്നതെന്തും അല്ലാഹുവിന്റെ കൽപ്പനയും ശരീഅത്തിന്റെ വിധിയും പ്രവാചകന്റെ ചര്യയുമാണെന്ന് അവർ വിശ്വസിക്കുന്നു.” മൗലാന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ആരെങ്കിലും ഒരു തെറ്റായ കാര്യം ചെയ്യുമ്പോൾ, അത് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതോടെ ഇസ്‌ലാമും ശരീഅത്തും നേരിട്ട് ലക്ഷ്യം വെക്കപ്പെടുന്നു. അല്ലാഹുവിന്റെ കൽപ്പന തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നു”, എന്നും തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് മൗലാന പറഞ്ഞു.






