ഓണവും പുതിയ കാലപ്പകര്‍ച്ച നേടുകയാണ്. ഓണപ്പൂക്കളം ഓര്‍ഡറനുസരിച്ച് വീട്ടുമുറ്റത്ത് ഇട്ടുതരും. ഓണസദ്യ കുറെയായി വീട്ടടുക്കള വെടിഞ്ഞിട്ട്. നമുക്കുവേണ്ടി ചാനലില്‍ സെലിബ്രിറ്റികള്‍ ഊഞ്ഞാലാടും, കൈകൊട്ടിക്കളി അവതരിപ്പിക്കും. വെറുതെ കണ്ടിരുന്നാല്‍ മതി. ഓണപ്പൂവിളി ഉയരും മുമ്പേ ഓണപ്പതിപ്പും ഓണസദ്യയുടെ ബുക്കിങ്ങും ഒരുങ്ങി. ആദ്യം പടികടന്നെത്തിയത് നൂറ്റാണ്ടു മൂപ്പുള്ള എറണാകുളം കരയോഗത്തിന്റെ പാരമ്പര്യ-മതേതര ഓണസദ്യക്കുള്ള ക്ഷണപത്രമത്രെ. തന്നെവച്ച്, തന്നെ ഉണ്ണുന്ന ഏര്‍പ്പാടല്ലിത്. അംഗങ്ങള്‍ക്കായല്ല, പുറത്തുള്ള അഭ്യുദയകാംക്ഷികള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിട്ടാണീ ഓണസദ്യ. ഒപ്പം കലാപൂര്‍ണ്ണ ഓണപ്പതിപ്പുമെത്തി. ചിത്രകാരന്‍ ജെ.ആര്‍. പ്രസാദ് ഒരുക്കിയ ഈ ഓണസാഹിത്യ സദ്യ വിഭവസമൃദ്ധമാണ്. ഓണസദ്യക്കും പൂക്കളത്തിനും ഓണക്കോടിക്കുമൊപ്പം ഓണപ്പതിപ്പിനെ മലയാളിക്ക് ശീലപ്പെടുത്തിയത് കൗമുദി ബാലകൃഷ്‌ണനാണ്. എഴുപത്- എണ്‍പതുകളിലൊക്കെ വായനാ സമ്പന്നമായ ജനയുഗം, കുങ്കുമം, മലയാളനാട്, ഓണപ്പതിപ്പുകള്‍ക്കായി മലയാളനാട് കാതോര്‍ത്തു. കാലം മാറി; കഥമാറി. ഓണപ്പതിപ്പുകള്‍ കെട്ടുകാഴ്‌ചകളായി മാറി. വായിക്കാനല്ല കാണാനാണ് കേമം. എഴുത്തുകാര്‍ സ്വന്തം രചനകളുടെ ആത്മരതിയില്‍ മുഴുകും. വായനക്കാര്‍ ചിലരെ രുചിച്ച് ആക്രിക്കാര്‍ക്ക് കൈമാറും. രണ്ടും മൂന്നും വോള്യങ്ങളുള്ള കനപ്പെട്ട ഓണപ്പതിപ്പുകള്‍കൊണ്ട് ആക്രിക്കടകള്‍ നിറയും. എഴുത്തുകാര്‍ക്ക് തങ്ങളുടെ ചിലവാകാ ചരക്കുകള്‍ വിറ്റഴിക്കാന്‍ പറ്റിയവേള (തുണിക്കച്ചവടക്കാരെപ്പോലെ!) നെല്ലിന്നിടയിലെ പാഴ് കളകളായി പരസ്യപ്പൊലിമകള്‍ക്കിടയില്‍ പാവം കവിതയും കഥയുമാക്കെ ശ്വാസം മുട്ടും.
വെളിച്ചത്തിന് മതമുണ്ടോ?
മദീനയില്‍ മുഹമ്മദ് നബി നിര്‍മ്മിച്ച ആദ്യത്തെ പള്ളിക്ക് മേല്‍ക്കൂരപോലുമുണ്ടായിരുന്നില്ല. ഉണങ്ങിയ പുല്ലും പനയോലയും കത്തിച്ചാണ് വെളിച്ചം ഉണ്ടാക്കിയത്. (എണ്ണകൊണ്ട് മോക്ഷം കിട്ടിയ നാട്ടിലാണെന്നോര്‍ക്കണം) പണ്ടൊക്കെ പായിപ്ര പള്ളിയിലേക്ക് വിളക്കെണ്ണ വഴിപാടു നല്‍കുമായിരുന്നു. ഇതൊന്നും ഇന്നുയരുന്ന നിലവിളക്കുകൊളുത്തല്‍ വിവാദങ്ങള്‍ക്കു വെളിച്ചം പകരുന്നില്ല. വിളക്ക് തൂവുന്നത് വെളിച്ചമാണ്. അറിവ് തൂവുന്നതും വെളിച്ചംതന്നെ. നിലവിളക്കിലെ തിരികള്‍ കൊളുത്തുമ്പോള്‍ വെളിച്ചത്തിന്റേയും അറിവിന്റേയും തിരികളാണ് പ്രകാശിക്കുന്നത്. വെളിച്ചത്തിനും അറിവിനും മതമില്ലെന്ന് ഹമീദ് ചേന്ദമംഗളൂര്‍. രണ്ടും നൂറുശതമാനം മതേതരമാണ്. വെറുതയല്ല ബഷീര്‍ 'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന് അത്ഭുതം കൂറിയത്. വിജ്‌ഞാനത്തിന്റെ വെളിച്ചം അപാരമാണ്. ആ അപാരതയുടെ മതേതര പ്രതീകമാണ് നിലവിളക്ക് എന്നും ഹമീദ് ചേന്ദമംഗലൂര്‍. (മാതൃ. വാരാന്ത്യം. ആഗ. 9).
സര്‍ഗാത്മക സൗഹൃദം
സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും ഇടയില്‍ രൂപപ്പെട്ടത് സര്‍ഗാത്മക സൗഹൃദമായിരുന്നു. യാത്രകളായിരുന്നു ആ സൗഹൃദത്തെ പുഷ്‌ക്കലമാക്കിയത്. മലയാളി നെഞ്ചോടു ചേര്‍ത്ത എത്ര സിനിമകളാണ് ഈ സൗഹൃദത്തില്‍നിന്ന് ഉരുവംകൊണ്ടത്? ശ്രീനിവാസന്റെ ചിതാഭസ്‌മവുമായി തിരുവില്വാമലയിലേക്കുള്ള അന്ത്യയാത്രയയെക്കുറിച്ച് ഉണ്ണി കെ. വാര്യര്‍. ശ്രീനി വിട്ടുപോയെന്ന് പറയാനാവില്ല. നമ്മള്‍ മാത്രമല്ല ശ്രീനിയെ നേരിട്ടറിയാത്തവര്‍പോലും മിക്ക ദിവസവും ശ്രീനിയെക്കുറിച്ച് സംസാരിക്കുന്നു. ചിരിക്കുന്നു. ചിന്തിക്കുന്നു. തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നില്ലന്നേയുള്ളൂ എന്ന് മടക്കയാത്രയില്‍ സത്യന്‍ അന്തിക്കാട്. ഷൊര്‍ണ്ണൂരില്‍നിന്നും തങ്ങള്‍ എത്രയോ തവണ തിരിച്ചുപോന്ന വഴിയിലൂടെ സത്യന്‍ ഒറ്റയ്‌ക്ക്; ഓര്‍മ്മകളും! (മാതൃ. ആഴ്‌ച. 9)
പണിക്കേഴ്‌സ് ട്രാവല്‍സ്
എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും ഡല്‍ഹി അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യാ ഗ്രന്ഥകാര സമ്മേളനങ്ങളിലേക്ക് പലപ്രാവശ്യം ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ആ ചിലവില്‍ സൗജന്യ ദില്ലിയാത്ര ഒരു ഹരമായിരുന്നു. ട്രെയിനില്‍ മലയാളി എഴുത്തുകാര്‍ ഉണ്ടാവും. അതുകൊണ്ട് ഒരുതരം ഉല്ലാസയാത്രകളായിരുന്നു അവ. ദില്ലിയില്‍നിന്നും ഹരിദ്വാര്‍, ആഗ്ര തുടങ്ങിയ സ്‌ഥലങ്ങള്‍ ആദ്യമായി കാണിച്ചുതന്നത് പണിക്കേഴ്‌സ് ട്രാവത്സാണ്. കേരള ഹൗസിലും ഐ.എ.ആര്‍.ഐ (പൂസ)യിലുമൊക്കെയാവും താമസം. കുറഞ്ഞ ചിലവില്‍ കൃത്യതയോടെ പണിക്കേഴ്‌സ് സ്‌ഥലങ്ങള്‍ കാണിച്ചുതരും. മലയാളി ഗൈഡുകളുമുണ്ടാവും. പിന്നേയും വര്‍ഷങ്ങള്‍ക്കുശേഷമാണ് പണിക്കരെ അമ്പലപ്പുഴയില്‍വച്ച് കാണുന്നതും ഹൃദ്യമായ ആതിഥ്യം സ്വീകരിക്കുന്നതും. ദില്ലി മലയാളി സംഘടനകളിലെയെല്ലാം സജീവ സാന്നിധ്യമായ ബാബു പണിക്കരാണ് (മകന്‍) ഇപ്പോഴത്തെ സാരഥി. കേരള ക്ലബിലെ പ്രസംഗം കൂടാതെ ദില്ലി സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാകാറില്ല. പണിക്കേഴ്‌സിന്റെ സവിശേഷതകളെക്കുറിച്ചും വിജയത്തിന്റെ നാള്‍വഴികളെക്കുറിച്ചും സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി ബാബു പണിക്കര്‍ നടത്തിയ സംഭാഷണം അതിലെ ആത്മാര്‍ത്ഥതകൊണ്ട് ഹൃദ്യമായി. (സഫാരി).
രാമായണത്തിലെ
കാണാക്കാഴ്‌ചകള്‍
വീണ്ടും വായിക്കുമ്പോഴും രാമായണം ചില 'ബി' നിലവറകള്‍ തുറന്നുതരും. പിറവിയുടെ നേരത്ത് വിശ്വരൂപം കാട്ടിയ കുട്ടിയെ സ്‌ുതിച്ചശേഷം അമ്മ തന്നെ മോഹിപ്പിക്കരുതെന്നും മറ്റുള്ളവര്‍ കാണും മുമ്പേ വിഷ്‌ണു രൂപം നീക്കി ബാലഭാവത്തെ കാണിക്കണമെന്നും പറയുന്നു. എല്ലാമറിയുന്ന രാമന്‍ എന്തിനാണ് സീതാപഹരണത്തില്‍ ദുഃഖിക്കുന്നത്? ലക്ഷ്‌മണന്‍ പരമാര്‍ത്ഥം അറിയരുത് എന്ന് കരുതിയിട്ടാണത്രെ! മന്ഥരപോലും ദുഷ്‌ടകഥാപാത്രമാവുന്നില്ല. സരസ്വതി ദേവിയാണ് മന്ഥരയെക്കൊണ്ടിത് പറയിക്കുന്നത്. സാക്ഷാല്‍ സീതയെ ഒളിപ്പിച്ച് മായാസീതയെ രംഗത്തിറക്കുന്നു. ആ മായാസീതയാണ് അപഹരിക്കപ്പെടുന്നത്. ഭക്‌തിയുടെ സമുദ്രത്തിലൂടെയാണ് എഴുത്തച്‌ഛന്‍ നീന്തിയതെന്ന് ശ്രീകുമാരന്‍ തമ്പി. (മാതൃ. ആഗ. 10).
ഇരുട്ടുകടി
കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്കും ഉപാസനാമൂര്‍ത്തികള്‍ക്കും നല്‍കുന്ന നിവേദ്യമാണ് ഇരുട്ടു കടി. അവല്‍, ശര്‍ക്കര, നാളികേരം, കുരുമുളക് എന്നിവകൊണ്ടുള്ള അതിമധുര നിവേദ്യം സന്ധ്യക്കു മുമ്പ് തയ്യാറാക്കും. വിളക്കു കൊളുത്തുമ്പോള്‍ പിതൃനിവേദ്യമായി മാറും. വിളക്കണച്ചശേഷം കുടുംബാംഗങ്ങള്‍ ഇരുട്ടത്തിരുന്ന് പ്ലാവിലയോ പാളക്കഷണമോ ഉപയോഗിച്ച് വാതില്‍ മറവിലിരുന്ന് കഴിക്കുന്നു. ഇരുട്ടത്ത് കടിച്ചുതിന്നുന്നതിനാല്‍ ഇരുട്ടുകടിയെന്ന് പ്രീതി നായര്‍. (കേസരി. ആഗ. 7).
കവിതക്കാലം
ഓണക്കവിതകളുടെ കുത്തൊഴുക്കിനു മുന്നേ ഹൃദ്യമായ ചില വായനാനുഭവങ്ങള്‍ സംഭവിച്ചു. റഫീക്ക് അഹമ്മദിന്റെ 'ചിലപ്പോള്‍' പ്രഭാത രശ്‌മി ഗംഭീരമായ ലാളിത്യംകൊണ്ട് ആശയഗഹനതകൊണ്ടും ശ്രദ്ധേയമായി. അതിമനോഹര ഭൂമി ജീവിതത്തെ നരകമാക്കുന്ന യുദ്ധപ്രഭുക്കളേയും കരുണയില്ലാത്ത നിസംഗ ദൈവത്തെയുമൊക്കെ ഇവിടെ തൊട്ടറിയാം. ശ്രീകുമാര്‍ മുഖത്തലയുടെ 'ഇരട്ടവാലന്‍' ആര്യാംബികയുടെ കര്‍ക്കിടകത്തില്‍ പള്ളിക്കൂടത്തില്‍ (മാതൃ. ആഴ്‌ച), പ്രഭാവര്‍മ്മയുടെ 'പ്രണയ സപ്‌തകം', കല്‌പറ്റയുടെ 'പരിഹാസ്യന്‍', റഫീക്ക് അഹമ്മദിന്റെ 'വിരാമം' (കലാപൂര്‍ണ്ണ) എന്നിങ്ങനെ മികവാര്‍ന്ന കവിതകള്‍.
പുസ്‌തകങ്ങള്‍ കത്തുന്നു!
ക്ഷിരാഷ്‌ട്രീയം ഗ്രന്ഥശാലകളെ വെട്ടിപ്പിടിച്ച് ഇടുക്കുതൊഴുത്താക്കി പുസ്‌തകമാലിന്യം കുത്തിനിറച്ച് വായനയെ ആട്ടിയകറ്റുന്നതിനേക്കാള്‍ ക്രൂരമായ ചിലത് പണ്ടും സംഭവിച്ചിട്ടുണ്ട്. നളന്ദ സര്‍വകലാശാലയുടെ ഗ്രന്ഥശേഖരം ആഴ്‌ചകളോളം നിന്നുകത്തിയിരുന്നുവത്രെ. ഇന്നിതാ എ.ഐ. കമ്പനികള്‍ ഒരു മിനിറ്റില്‍ ദസ്‌തോവ്‌സ്കി, അനിമല്‍ഫാം (ഓര്‍വല്‍) എന്നിവ അഗ്നിക്കിരയാക്കുന്നു. തങ്ങള്‍ സ്‌കാന്‍ ചെയ്‌തുകഴിഞ്ഞാല്‍ പിന്നെ ആ പുസ്‌തകത്തിലെ വിവരങ്ങള്‍ ആര്‍ക്കും കിട്ടാതെ പോകട്ടെ എന്ന ശാപവും സംഭവിക്കുന്നു. അതിവേഗ ഡിജിറ്റലൈസേഷനുവേണ്ടിയാണത്രെ ഇതൊക്കെ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ സത്യമായൊരു ന്യായവും അന്വേഷണത്തില്‍ കണ്ടില്ലെന്നും രാംമോഹന്‍ പാലിയത്ത്.
ഇന്‍ലന്‍ഡ് സാഹിത്യം
മലയാളത്തില്‍ ഇന്‍ലന്‍ഡ് സാഹിത്യത്തിന് വഴിയൊരുക്കിയത്. മണമ്പൂര്‍ രാജന്‍ ബാബുവിന്റെ 'ഇന്ന്' മാസികയാണ്. എഴുപതുകളില്‍ ആരംഭിച്ച ഉന്നിന്റെ ആദ്യലക്കത്തില്‍ ഞാനും എഴുതിയിരുന്നു. മണമ്പൂരിന്റെ വടിവൊത്ത കയ്യക്ഷരത്തില്‍ ശീര്‍ഷകങ്ങള്‍ക്ക് വര്‍ണ്ണചാരുത അണച്ചിരുന്നു. പിന്നീട് അനുഗാമികള്‍ പലതുണ്ടായെങ്കിലും അവക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. ശലഭായുസുമാത്രം! എം.എന്‍. കാരശേരിയുടെ കത്തു സാഹിത്യമാണിപ്പോള്‍ ഈ ചിന്ത ഉണര്‍ത്തിയത്. ബാപ്പക്കെഴുതിയ കത്തിന് മൂത്താപ്പയില്‍നിന്നു കിട്ടിയ സമ്മാനം പില്‍ക്കാല എഴുത്തിന് ബലമായിത്തീര്‍ന്നതും മൂത്താപ്പയുടെ നല്ല വാക്കുകളായിരുന്നെന്നും കാരശേരി. (മാതൃ. ആഗ. 9).
മുറ്റത്തെ ചക്കരമാവിന്‍
ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ചുവട്ടിലിരുന്ന് ഓരോന്നിങ്ങനെ ഓര്‍മ്മിച്ചെഴുതുകയാണ് നൈന മണ്ണഞ്ചേരി. ആകാശവാണിയും ബഷീറും ചെമ്മനവും ഇ.വിയും വയലാറും ദേവദത്ത് പുറക്കാടുമൊക്കെ വരുന്നിണ്ടിവിടെ. മിക്കവയും നേരനുഭവങ്ങള്‍തന്നെ. ലളിതവും പാരായണ സുഖവുമാര്‍ന്നൊരു ആഖ്യാന ചാരുതയുള്ള കൃതി (പരിധി).




Comments