കിട്ടിയ അവസരം അങ്ങിനെ അവനവന്‍ കടമ്പയാക്കാമെന്ന വഴിയിലാണ് നമ്മുടെ പംക്‌തികാരന്മാരുടെ സഞ്ചാരം. അവര്‍ താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം പക്ഷെ വായനക്കാരാണ് അനുഭവിക്കേണ്ടിവരിക. സൂചി കടത്താനിടകിട്ടിയാലവര്‍ തൂമ്പ കടത്തും. ഈ പ്രലോഭനങ്ങളെ റഫീക്ക് അഹമ്മദ് എങ്ങിനെ മറികടക്കും എന്നറിയാന്‍കൂടിയാണ് 'നൊസ്‌റ്റാള്‍ജിയ' എന്ന ലേഖനം വായിക്കാനെടുത്തത്. ഓര്‍മ്മിക്കല്‍ ഒരു സമരമാണ്. ഓര്‍മ്മചരിത്രമാണ്. അതുകൊണ്ട് ലോകത്തേയും നമ്മുടെ നാടിനേയും പോയകാലവുമായി തുലനം ചെയ്യുന്നത് ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമായി മാറുമെന്ന് റഫീക്ക് അഹമ്മദ്. ലോകത്തെ പണ്ടു നയിച്ചിരുന്ന ഗാന്ധിജി, ഏബ്രഹാം ലിങ്കണ്‍, ലെനിന്‍, നെഹ്‌റു മുതലായവരുടെ സ്‌ഥാനത്ത് ഇന്നാരാണെന്നോക്കുമ്പോഴുള്ള അരക്ഷിതബോധംകൂടിയാണ് നൊസ്‌റ്റാള്‍ജിയ. വെള്ളവും വായുവും കുറേക്കൂടി ശുദ്ധമായിരുന്ന, ഭൂമിയെ പലവട്ടം ചാരമാക്കാന്‍ കഴിയുന്ന ആണവായുധങ്ങള്‍ ഇല്ലാതിരുന്ന, ചൂഷണത്തിന്റെ ആഗോള നഖങ്ങള്‍ ഇത്രയും വളര്‍ന്നിട്ടില്ലാതിരുന്ന, യുദ്ധക്കാതിയന്മാരെ നിലയ്‌ക്കുനിര്‍ത്താന്‍ എതിര്‍ബലങ്ങള്‍ ഉണ്ടായിരുന്ന, സത്യവും അസത്യവും കൂടിക്കുഴഞ്ഞ് സങ്കീര്‍ണ്ണമായിട്ടില്ലാത്ത ആ കാലമായിരുന്നോ, സത്യവും അസത്യവും കൂടിക്കുഴഞ്ഞ് സങ്കീര്‍ണ്ണമായിട്ടില്ലാത്ത ആ കാലമായിരുന്നോ പരിഷ്‌കൃതം എന്ന് ചിന്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവാതെ വരും എന്നും റഫീക്ക് അഹമ്മദ് (മനോ. ആഗ. 14).
രമണിയും തങ്കവും
ബാലചന്ദ്രന്‍ മേസ്‌ത്രി, ഭാര്യ രമണി, തങ്കം എന്ന പൂച്ച, ജോയി എന്ന ജാരന്‍ -സക്കറിയയുടെ രമണിയും തങ്കവും എന്ന കഥയിലെ നായകന്‍ തങ്കം എന്ന പെണ്‍ പൂച്ചതന്നെ. രമണിയാണ് നായിക. വില്ലന്റെ തിരനോട്ടം സംഭവിക്കുന്നില്ല. ഉപനായകന്‍ ബാലചന്ദ്രന്‍. കഥയുടെ ആദ്യപ്രലോഭനം പാരായണ സുഖംതന്നെ. സക്കറിയയുടെ ആഖ്യാനചാതുരിയില്‍ അതെപ്പോഴും സ്‌പന്ദിക്കുന്നുണ്ടാവും. വായിപ്പിക്കുന്ന കഥകളും വായിക്കുന്ന കഥകളുമുണ്ട്. ഓണപ്പതിപ്പുകളിലെ കഥയുടേയും കവിതയുടേയും തിക്കും തിരക്കിനുമിടയില്‍ വായിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നവയുടെ കൈപിടിച്ചേ വായനക്കാര്‍ നടക്കൂ. അധികംപേര്‍ക്കും ആ സൗഭാഗ്യം കിട്ടാറില്ല. സക്കറിയയുടെ കഥകള്‍ക്ക് ജരാനരകള്‍ ബാധിക്കുന്നില്ല. ഒറ്റയിരുപ്പിന് വായിക്കാനുള്ള മാന്ത്രികത മങ്ങാതെ നില്‍ക്കുന്നു. (മാതൃ. ഓണപ്പതിപ്പ്-26).
വിജയനെക്കണ്ട ഞാന്‍
വി.കെ എന്നെ കുപ്പിയിലാക്കിയ ആത്മവിശ്വാസത്തില്‍ വൈലോപ്പിള്ളിയെ ഭരണിയിലടച്ചതിലത്ഭുതമില്ല. ഓരോ ഉപജീവനോപായങ്ങള്‍! പ്രസിദ്ധീകരിക്കാന്‍ ആളുണ്ടെങ്കില്‍ എന്തും വിറ്റഴിയുന്ന കാലമാണിത്. ഒ.വി. വിജയനാണ് പുതിയ ഇര. വിജയനെ കണ്ട എന്നെ കണ്ടോളൂ എന്നാണ് ഭാവം. കടമ്മനിട്ടയും വിജയനും എഴുതുന്നതിനു മുമ്പ് (കടമ്മനിട്ടക്ക് ആ ഭാഗ്യമുണ്ടായോ?) മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കയറിപ്പറ്റിയതാണ് മുഖ്യവിഷയം. അങ്ങിനെയൊരു വന്‍ഭൂതലേ വേറെ ഉത്ഭവിച്ചിട്ടുണ്ടാവില്ല എന്നൊരു ഹുങ്കും നിഴലിക്കുന്നുണ്ടിവിടെ. ഒരിക്കലെങ്കിലും വിജയനേയോ കടമ്മനിട്ടയേയോ കാണാന്‍ തരപ്പെട്ടിട്ടുള്ളവര്‍ക്കും തുടരാന്‍ എഴുതാന്‍ യോഗമുണ്ടാവട്ടെ. (മാതൃ. വാരാന്ത്യം ആഗ. 16).
ചുട്ടി
കാലതീരത്ത് ഒരു കഥകളിക്കാലം. ചുട്ടികുത്താന്‍ കിടക്കുന്ന മണല്‍ത്തിട്ട. കളി എന്തുമാകാം. വിജയം, വധം, ചരിതം, സ്വയംവരം. എങ്ങുനിന്നോ അലറുന്ന രാവണന്‍. ബാലി, ദുര്യോധനന്‍, കീചകന്‍, രാമന്‍, ഭീമന്‍, കംസന്‍, കൃഷ്‌ണന്‍. മാലയും കൊണ്ടുനില്‍ക്കുന്ന ശകുന്തള. സീത, രുക്‌മിണി, ഉത്തര, ദ്രൗപദി, കാനന വിജനതയില്‍ ദമയന്തി, പ്രീളാവതിയായ സുഭദ്ര. ഈയരുവിയേകാലം. ഇത്തീരത്തു ഞാനുമുണ്ടെന്റെ വംശവും. ഇക്കളി തീരുമോ? കാലമാം നദിക്കപ്പുറമാരാണ്? സച്ചിദാനന്ദന്റെ ചുട്ടി എന്ന കവിത ഇപ്രകാരം ഹൃദ്യമായ വായനാനുഭവം നല്‍കുന്നു. അവസാന വരിയില്‍ പക്ഷേ മട്ടുമാറുന്നു. കലിബാധപോലെ. നാളെ വാനം ചുവക്കുന്നതും കാത്ത് മൂന്നു കണ്ണുകളും തുറന്നു നില്‍ക്കുന്നവര്‍. പൊടുന്നനെ താഴെ വീണ് ചിലമ്പിച്ച ചേങ്ങില പോലെ. പു.ക.സ. കവിതയായത് നിറം മാറുന്നു! (മാതൃ. ഓണപ്പതിപ്പ്-26).
ആയുസിന്റെ പുസ്‌തകത്തിലെ സാറ
നോവലിലെ കഥാപാത്രം നോവലിസ്‌റ്റിന്റെ മനസില്‍ പിറക്കുന്നു. പിന്നെ വാങ്‌മയ രൂപം പൂണ്ട് പുറത്തുവരുന്നു. വായനക്കാര്‍ വീണ്ടുമതിനെ തങ്ങളുടെ മനസിലേക്ക് കുടിവയ്‌ക്കുന്നു. നോവല്‍ ഖണ്ഡഃശ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു ചിത്രകാരന്‍ ആ കഥാപാത്രത്തിന് രേഖാജന്മം നല്‍കുന്നു. വായനക്കാരുടെ മനസില്‍ ആദ്യം കയറിപ്പറ്റുക ആ രൂപങ്ങളാവാം. നമ്പൂതിരിയും എ.എസും മദനനുമൊക്കെ ഈ മാന്ത്രികത മലയാളത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ബഷീറിന്റെ കഥാപാത്രങ്ങളെ ദേവനും ഖസാക്കിലെ കഥാപാത്രങ്ങളെ എ.എസും രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളെ നമ്പൂതിരിയും രേഖകളിലൂടെ പ്രശസ്‌തമാക്കി. സി.വി. ബാലകൃഷ്‌ണന്‍ തന്റെ സാറയെ (ആയുസിന്റെ പുസ്‌തകം) എ.എസ്. എപ്രകാരം ഹൃദ്യമാക്കിയെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ആദിമ നഗ്നത ഇത്രയും സൂക്ഷ്‌മവും സൗന്ദര്യാത്മകവുമായി എ.എസ്. വേറൊരിടത്തും ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും ബാലകൃഷ്‌ണന്‍. (കലാപൂര്‍ണ്ണ ഓണപ്പതിപ്പ്-26).
തിരുനെല്ലി
തിരുനെല്ലിപോലൊരു ഗാഢഹരിതാഭക്കുള്ളില്‍ ദേശത്തെ കഥയിലാവഹിക്കുക ഭാഷകൊണ്ടുള്ള ഒരു തരം ആഭിചാരമാണ്. തണുപ്പും പച്ചയും ജന്മാന്തര സ്‌മൃതികളുമൊക്കെ ഒറ്റയൊഴുക്കായി വരുന്നൊരു കഥ. പതിവ് കഥകളുടെ പരിണാമ ഗുസ്‌തികളോ പകിട്ടുകളോ ഇല്ലാത്ത ശാലീന ചാരുതയാര്‍ന്ന കഥനചാതുരി. കാവ്യചന്ദനം തൊട്ട ഭാഷ. ഈ കഥയില്‍ എല്ലാവരും നന്നേ ശോഷിച്ചവരത്രെ. കറുത്തുമെല്ലിച്ച പെണ്‍കിടാവ്, മെല്ലിച്ച മരബഞ്ച്, തീരെ ശോഷിച്ച കുരങ്ങന്‍ കുഞ്ഞ്. കഥ പറയുന്ന ആളും ഇപ്രകാരം ശോഷിച്ചതാവുമോ? ഭാരിച്ച നിശബ്‌ദത കഥയിലെമ്പാടും മൂടല്‍മഞ്ഞുപോലെ കനത്തു നില്‍ക്കുന്നു. ഹരിതനീല നിറത്താല്‍ മേല്‍ക്കുറിയെഴുതിയ അവളുടെ ഓര്‍മ്മകളെ തെളിനീര് ഒരിളം ചിരിയോടെ ചേര്‍ത്തുപിടിച്ചു. തിരുനെല്ലിക്കുളിര് കഥയില്‍ മുങ്ങിനിവര്‍ന്നശേഷവും നമ്മെ വിട്ട് പോകുന്നില്ല. (മാതൃ. ഓണ. 26).
പനച്ചിയുടെ അപ്പുക്കുട്ടന്‍
47 വര്‍ഷകാലത്തിനൊപ്പം നടന്ന മനോരമയിലെ പനച്ചിയുടെ തരംഗങ്ങളിലെ നായകന്‍ അപ്പുക്കുട്ടനെ ഇഷ്‌ടകഥാപാത്രമായി രചയിതാവ് സ്‌ഥാനാരോഹണം ചെയ്യുന്നു. അപ്പുക്കുട്ടന് മക്കള്‍ രണ്ട്-ആകാശകുസുമവും ആരോമലുണ്ണിയും. കഥാകൃത്ത് ടി. പത്മനാഭന്‍ പനച്ചിയെ അപ്പുക്കുട്ടനെന്നാണ് വിളിക്കുക. അപ്പുക്കുട്ടന്‍ നമ്മളെല്ലാവരുമായതുകൊണ്ടാകാം ആ വിളിയെന്ന് പനച്ചി. എഴുപതുകളിലും എണ്‍പതുകളിലും മുഖ്യധാരാ പത്രങ്ങളില്‍ മിഡില്‍ എഴുതുമ്പോള്‍ ഏറനാട്ടിലെ അന്നപൂര്‍ണ്ണ എന്ന ചായക്കടയില്‍ വിചാരം പൂണ്ടിരിക്കുന്ന അപ്പുണ്യേട്ടനായിരുന്നു മുഖ്യകഥാപാത്രം. അപകടകരമായ ചിന്തകള്‍ നര്‍മ്മലേപനം ചെയ്‌ത് എഴുതുന്ന ആ രീതി ഇന്ന് പത്രങ്ങള്‍ക്ക് അത്ര സ്വീകാര്യമല്ല. മുനയും മൂര്‍ച്ചയുമില്ലാത്ത പച്ചവെള്ളംപോലെ നിര്‍ദ്ദോഷമായ അനുസരണയുള്ള എഴുത്തിനേ ഇന്ന് ഇടമുള്ളൂ. (കലാപൂര്‍ണ്ണ ഓണപ്പതിപ്പ്-26)
നാലാം ദിവസം
'പുരികമിളക്കുന്ന പച്ചയാണ് നീയെന്റെ ഹൃദയത്തിലെയണിയറയില്‍...അരങ്ങത്തും' എന്നിങ്ങനെ നളചരിതം നാലാം ദിവസത്തെ അരങ്ങത്തേക്കാവാഹിക്കുകയാണ് സച്ചിദാനന്ദന്‍ പുഴങ്കര. ഋതുപര്‍ണ്ണങ്ങള്‍ ഭ്രമസ്‌മിതം പറന്നാലും ദ്രുതകാലത്തിന്നശ്വഹൃദയം സ്‌തംഭിച്ചാലും രുഗ്മണ രാഗത്തില്‍ നഗ്നവ്യഥയില്‍ പൊന്നാനിയും ക്ഷുബ്‌ധ ദണ്ഡകംപോലെയരണത്തുണര്‍ന്നാലും എന്ന് പുഴങ്കര. സാഹിത്യസംഘങ്ങളുടെ ഇടുക്കുതൊഴുത്തുകളിലോ ഗ്രൂപ്പുകളിലോ ഈ കവിയെ കണ്ടുമുട്ടിയെന്നുവരില്ല. നിരൂപകരുടെ തിരി ഉഴിച്ചിലോ കവി മൂപ്പന്‍മാരുടെ തണലോ പുഴങ്കരക്ക് ലഭ്യമാകുന്നില്ല. എന്നിട്ടും കവിതയുടെതലപ്പൊക്കവുമായി ഈ കവിയും കവിതയും കാലത്തോടൊപ്പമുണ്ട്.
(കലാപൂര്‍ണ്ണ ഓണ-26).
നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍
കപ്പലില്‍ നാലരപതിറ്റാണ്ട് ജീവിച്ച സുരേഷ് പിഷാരടി, കരയില്‍ എത്തിയാല്‍ ഒന്നാംതരം കഥകളിക്കമ്പക്കാരനാണ്. ധീരനും സാഹസികനും രസികനും സഹൃദയനുമായ ഈ നാവികനൊപ്പം ഉലകംചുറ്റാനൊരവസരം. കാണാക്കാഴ്‌ചകളാണെങ്ങും. നല്ല കാര്യങ്ങള്‍ പലതും കഥകളിയിലെപ്പോലെ അര്‍ദ്ധരാത്രിക്കുംശഷമാണത്രെ സംഭവിക്കുക! രാവണനും ദുര്യോധനനും നരകാസുരനുമൊക്കെ തിരനോട്ടം നടത്തുന്നത് പാതിരാ കഴിഞ്ഞാവും. ജിബ്രാള്‍ട്ടറിലെ കടകളില്‍ ബൈനോക്കുലര്‍ ധാരാളം കാണാം. കാരണം അവിടത്തുകാരുടെ സ്‌പെയിനിലുള്ള ബന്ധുക്കളെക്കാണാന്‍ അതിര്‍ത്തിയില്‍നിന്നും ബൈനോക്കുലര്‍ വേണ്ടിവരും. കപ്പല്‍ ആക്രമിക്കപ്പെട്ടാല്‍ മൂന്നുമാസത്തെ ശമ്പളം കിട്ടും. അതിനായി യുദ്ധരംഗത്തേക്ക് പോകുന്നവരുണ്ട്.
അടരാളം
ഇടിമിന്നലൊളിയല്ല, പെരുമാരിയല്ല പ്രകമ്പനം തീര്‍ക്കും മണ്ണിന്നിളക്കമില്ല, ഒരു കൊടിക്കീഴിലൊന്നായ് പറന്നെത്തി... മടുപ്പു രാഷ്‌ട്രീയത്തില്‍ വിഷമിക്കും മധുരക്കനി കടിച്ചാലും മിറക്കാതെ മരിച്ചുവീഴാന്‍...സ്വാതന്ത്ര്യത്തിന്‍ അഭിമാന ശബ്‌ദമൊന്നലറിനേടാന്‍ കക്ഷിരാഷ്‌ട്രീയ സമരനാടകങ്ങള്‍ ഒന്നാകെ തോറ്റു പിന്മാറുന്നിടത്ത് അസംഘടിത ശക്‌തിയുടെ ആര്‍ത്തലച്ച അരങ്ങേറ്റത്തെ ബിന്ദുബാല മൂര്‍ച്ചയോടെ ആവിഷ്‌ക്കരിക്കുന്ന 'അടരാളം'എന്ന കവിതയില്‍ (കലാകൗമുദി ആഗ-9)
ബ്ലാവേലി
മധ്യകേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്‌ഠാന കലയാണ് ബ്ലാവേലി വായന. ചിത്രകഥയുടെ പൂര്‍വ രൂപം കുട്ടികള്‍ ഉണ്ടാകാതെ ദുഃഖിച്ചിരിക്കുന്ന ഒരു കുടുംബത്തെ പരദേശിയായി വന്ന പരമശിവന്‍ അനുഗ്രഹിച്ച് ഉണ്ണി പിറക്കുന്നു. ഇതാണ് ബ്ലാവേലിയുടെ കഥാചുരുക്കം. പ്രത്യേകമായൊരീണത്തില്‍ ക്യാന്‍വാസിലെ ചിത്രങ്ങള്‍ വടികൊണ്ട് തൊട്ട് കഥ പറയുന്നു. നിലവിളക്കു കൊളുത്തിവച്ച് കുടുംബാംഗങ്ങള്‍ ആദരപൂര്‍വം കഥകേള്‍ക്കുന്നു. മഹാരാജാസ് മലയാള വിഭാഗം പുതിയ തലമുറക്കു മുമ്പില്‍ ബ്ലാവേലി വായനയെ പ്രത്യാനയിച്ചതിനെക്കുറിച്ച് സിറാജ് കാസിം. (മാതൃ. ആഗ. 19).




Comments