തിരുവോണനാളില്‍ കാലയവനികക്കുള്ളിലേക്ക് മറഞ്ഞ മുതിര്‍ന്ന ഐ.എ.എസുകാരന്‍ പി.എച്ച്. കുര്യന്‍ പകരംവയ്‌ക്കാനില്ലാത്ത അതുല്യ പ്രതിഭ. ഭരണ തന്ത്രജ്‌ഞതയും പ്രവര്‍ത്തന മികവിലൂടെയും തനിക്കു പകരം താന്‍ മാത്രമേയുള്ളുവെന്ന് തെളിയിച്ചയളായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കുര്യന്‍. ബഹുരാഷ്‌ട്ര ഔഷധ കമ്പനികളുടെ വിലക്കൊള്ള തകര്‍ത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വരുത്തിയ വിപ്ലവകരമായ മാറ്റം സാധാരണക്കാര്‍ക്ക് ഈ രംഗം പ്രാപ്യമാക്കി കൊടുത്തു. ഇന്ന് കേരളം അഭിമാനിക്കുന്ന സ്‌റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന് വിത്തിട്ട സ്‌റ്റാര്‍ട്ടപ്പ് നയം രൂപീകരിച്ചതും ടെകേ്‌നാപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും വികസനത്തിന് വേഗത കൂട്ടിയതും അദ്ദേഹത്തിന്റെ മികവിന്റെ തെളിവായിരുന്നു. ലഭിച്ച വകുപ്പുകളിലെല്ലാം വ്യക്‌തിമുദ്ര പതിപ്പിച്ചാണ് കുര്യന്‍
മടങ്ങിയത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ 2018ലെ അതിതീവ്ര പ്രളയ സമയത്ത് അദ്ദേഹം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപനവും വന്‍ ജനശ്രദ്ധ നേടിയിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നാഡീകേന്ദ്രമായി പ്രവര്‍ത്തിച്ച്, രക്ഷാപ്രവര്‍ത്തകരെയും മത്സ്യത്തൊഴിലാളികളെയും സൈന്യത്തെയും ഏകോപിപ്പിച്ച് ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ
അടിയന്തര തീരുമാനങ്ങള്‍ സഹായിച്ചു. വിരമിച്ച ശേഷവും ശാസ്‌ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും കെ.ഡിസ്‌ക് ഉപദേഷ്‌ടാവായും പ്രവര്‍ത്തിച്ച് നവകേരള നിര്‍മിതിക്കായി തന്റെ പരിചയ സമ്പന്നത അദ്ദേഹം പങ്കുവച്ചു. വ്യവസായ, ഐ.ടി, റവന്യൂ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം സംസ്‌ഥാനത്തിന്റെ അടിസ്‌ഥാന സൗകര്യ മേഖലയില്‍ വ്യക്‌തമായ മുദ്ര പതിപ്പിച്ചു. അക്ഷര നഗരിയായ കോട്ടയത്തെ എക്കാലത്തെയും മികച്ച കലക്‌ടറായിരുന്നു
അദ്ദേഹം. നേരിട്ട തിരിച്ചടികളിലും അഭിമുഖീകരിക്കേണ്ടി വന്ന വമ്പന്‍ വിവാദങ്ങളിലും തരിമ്പും തളരാതെ, ശരിയുടെ പക്ഷത്ത് ഉറച്ചുനിന്ന് തീരുമാനങ്ങളെടുക്കാന്‍ ധീരത കാട്ടിയ ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍. ഭരണതലത്തിലെ ഏത് കടുപ്പമേറിയ പ്രതിസന്ധികളെയും അനുഭവ കരുത്ത് കൊണ്ട് മറികടന്ന അദ്ദേഹത്തിന് പകരംവയ്‌ക്കാന്‍ മറ്റൊരു ഉദ്യോഗസ്‌ഥനില്ലെന്ന് അടിവരയിടുന്നതായിരുന്നു ഔദ്യോഗിക ജീവിതം.
രാജ്യത്തെ ക്യാന്‍സര്‍ രോഗികളുടെ ജീവിതത്തില്‍ പ്രകാശമായി മാറിയ പി.എച്ച്. കുര്യനു പക്ഷേ, വിധിയൊരുക്കിയ ക്രൂരമായ വൈപരീത്യവും കാന്‍സര്‍ എന്ന മഹാമാരി തന്നെയായിരുന്നു. മരുന്ന് വിപണിയിലെ ഭീമന്മാരെ മുട്ടുകുത്തിച്ച് അനേകം ക്യാന്‍സര്‍ ബാധിതര്‍ക്ക് ജീവവായു നല്‍കിയ ആ ധീരനായ ബ്യൂറോക്രാറ്റിന്റെ ജീവിതത്തിലേക്ക് ക്യാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരികയായിരുന്നു. ദീര്‍ഘകാലമായി ക്യാന്‍സറിനോട് പോരാടുകയായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിടവാങ്ങിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ പി.എച്ച്. കുര്യന്‍ കേന്ദ്ര പേറ്റന്റ്, ട്രേഡ് മാര്‍ക്ക് കണ്‍േ്രടാളര്‍ ജനറലായിരിക്കെ 2012-ല്‍ കൈക്കൊണ്ട ചരിത്രപ്രധാനമായ തീരുമാനമാണ് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയുടെ അടിത്തറ ഇളക്കിയത്. അന്ത്യഘട്ടത്തിലുള്ള കിഡ്‌നി, കരള്‍ കാന്‍സര്‍ രോഗികളുടെ ആയുസ്സ് നീട്ടിയെടുക്കാന്‍ സഹായിക്കുന്ന 'നെക്‌സാവര്‍' എന്ന മരുന്നിന് വിദേശ കമ്പനിയായ 'ബേയര്‍' ഈടാക്കിയിരുന്നത് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്ന തുകയായിരുന്നു. 120 ടാബെ്‌ലറ്റുകള്‍ അടങ്ങിയ ഒരു മാസത്തെ മരുന്നിന് 2,80,000 രൂപയിലധികമാണ്! സാധാരണക്കാരായ രോഗികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ ഭീമമായ കൊള്ളവില
കാരണം ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങുന്ന ഘട്ടത്തിലാണ് ഇന്ത്യയിലെ പേറ്റന്റ് ഓഫീസിന്റെ അമരത്തേക്ക് പി.എച്ച്. കുര്യന്‍ എത്തുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ മരുന്ന് ലഭ്യമാക്കാന്‍ ഹൈദരാബാദ് ആസ്‌ഥാനമായ 'നാറ്റ്‌കോ ഫാര്‍മ' നല്‍കിയ അപേക്ഷയില്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 84-ാം വകുപ്പ് പ്രകാരം അദ്ദേഹം കൈക്കൊണ്ട തീരുമാനം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായി. പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ മരുന്ന് ലഭ്യമാക്കാന്‍ പേറ്റന്റ് ഉടമയായ ബേയറിന് സാധിച്ചില്ലെന്ന് കൃത്യമായി ചൂണ്ടിക്കാട്ടി, നാറ്റ്‌കോ കമ്പനിക്ക് ഈ മരുന്നിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനുള്ള 'കമ്പള്‍സറി ലൈസന്‍സ്' അദ്ദേഹം അനുവദിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അനുവദിക്കപ്പെട്ട ഈ നിര്‍ബന്ധിത ലൈസന്‍സിങ് വിധിയിലൂടെ ഒരു മാസത്തേക്ക് 2.80 ലക്ഷം രൂപ വിലയുണ്ടായിരുന്ന മരുന്ന് 8,800 രൂപയ്‌ക്ക് ലഭ്യമാക്കാന്‍ സാധിച്ചു. ഇതോടെ നിര്‍ധനരായ പതിനായിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമായി. അനാവശ്യ താമസം കൂടാതെ അതിവേഗം ഫയലുകള്‍ തീര്‍പ്പാക്കാനും നിര്‍ഭയമായി വിധി പ്രസ്‌താവിക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി മുന്‍നിര്‍ത്തി ആഗോള ഐ.പി നിയമരംഗത്ത് 'ബുള്ളറ്റ് കുര്യന്‍' എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചു. പി.എച്ച്. കുര്യന്റെ വിപ്ലവകരമായ വിധിയെ തുടര്‍ന്ന് മറ്റൊരു ക്യാന്‍സര്‍ പ്രതിരോധ മരുന്നായ 'ഗ്‌ളീവക്' നിര്‍മിക്കുന്ന നൊവാര്‍ട്ടിസ് കമ്പനിയുടെ കുത്തകയും തകര്‍ക്കപ്പെട്ടു. ഇതിലൂടെ പ്രതിമാസം 1.24 ലക്ഷം രൂപ വിലയുണ്ടായിരുന്ന മരുന്ന് 8,000 രൂപയിലേക്ക് താഴെ എത്തിക്കാന്‍ സാധിച്ചു.കരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്‌ഥനായ കുര്യന്‍ ഔദ്യോഗിക ജീവിതത്തിലുടനീളം എടുത്ത നിര്‍ഭയമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. ഡല്‍ഹിയിലെ പേറ്റന്റ് ഓഫീസില്‍ ആഴത്തില്‍ വേരൂന്നിയ അഴിമതി തുടച്ചുനീക്കുകയും അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് സുതാര്യമാക്കാന്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുകയും ചെയ്‌ത അദ്ദേഹത്തിന്റേത് സമാനതകളില്ലാത്ത പ്രവര്‍ത്തന ശൈലിയായിരുന്നു.
2018-ല്‍ കേരള രാഷ്‌ട്രീയത്തെയും ഭരണകൂടത്തെയും ഒരുപോലെ ഉലച്ച ഒന്നായിരുന്നു പിണറായി വിജയന്റെ ഹെലികോപ്‌റ്റര്‍ യാത്രാ വിവാദം. തൃശൂരില്‍ നടന്ന സി.പി.എം. സംസ്‌ഥാന സമ്മേളന വേദിയില്‍നിന്നും തിരുവനന്തപുരത്തേക്ക് വരാനും തിരികെ പോകാനുമായി നടത്തിയ ആകാശയാത്രയുടെ ചെലവായ 8 ലക്ഷം രൂപ ഓഖി ദുരന്തനിവാരണ
ഫണ്ടില്‍നിന്നും വകമാറ്റി അനുവദിച്ചതായിരുന്നു വിവാദമായത്. തന്റെ ഭാഗത്ത് തെറ്റില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്‌ഥരുടെ
നിര്‍ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും വ്യക്‌തമാക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്‌ജവം ഐ.എ.എസ്. വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പി.എച്ച്. കുര്യന്‍ ധൈര്യം കാണിച്ചു.
അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞില്ലെന്ന വാദം ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരവും കുര്യന്റെ ഫയല്‍ നീക്കങ്ങളിലൂടെ പുറത്തുവന്നു. പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിക്ക് കൃത്യമായി മാര്‍ക്ക് ചെയ്‌തിരുന്നു. ജനരോഷവും പ്രതിപക്ഷ പ്രതിഷേധവും ഭയന്ന് ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് ആ ഉത്തരവ് റദ്ദാക്കേണ്ടിവന്നു എന്നത് ചരിത്രം. 1986 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്‌ഥനായ അദ്ദേഹത്തിന് കേന്ദ്ര സര്‍വീസില്‍ സെക്രട്ടറി തലത്തിലേക്ക് എമ്പാനല്‍മെന്റും ലഭിച്ചു.
ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ സേവനം സംസ്‌ഥാനത്തിന് അത്യന്താപേക്ഷിതമായിരുന്നു. തുടര്‍ന്ന് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറ ) തലപ്പത്തേക്ക് അദ്ദേഹം നിയമിതനായി. സാധാരണക്കാരായ വീട് നിര്‍മ്മാതാക്കളെയും വസ്‌തു വാങ്ങുന്നവരെയും വഞ്ചിക്കുന്ന തട്ടിപ്പുകാര്‍ക്കെതിരേ കടുത്ത നിലപാടുകളാണ് റെറ ചെയര്‍മാന്‍ എന്ന നിലയില്‍ പി.എച്ച്. കുര്യന്‍ സ്വീകരിച്ചത്.
ബില്‍ഡര്‍മാരുടെയും ഏജന്റുമാരുടെയും സുതാര്യത ഉറപ്പാക്കുകയും ഉപഭോക്‌താക്കളുടെ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്‌തുകൊണ്ട് റെറയെ ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്‌ഥാപനമാക്കി അദ്ദേഹം മാറ്റി.വലിയ പ്രതിസന്ധികളെയും വിവാദങ്ങളെയും സ്വന്തം അനുഭവ കരുത്തും ധീരതയും കൊണ്ട് നേരിട്ട് വിജയം കണ്ട പി.എച്ച്. കുര്യന് ഭരണ രംഗത്ത് പകരം വെക്കാന്‍ മറ്റൊരാളില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന കരിയര്‍ അടിവരയിടുന്നത്.
ജി. അരുണ്‍






Comments