
കളിക്കളത്തില്‍ മെസി അമാനുഷനായിരുന്നു. കളിക്കാരും ഗോളുകളും കിരീടവിജയങ്ങളുമെല്ലാം ഇനിയുമുണ്ടാകും.
കുപ്പായങ്ങളും പേരുകളും നമ്പരുകളും മാറും, കാലം ഇനിയുമൊഴുകും...പക്ഷേ ലയണല്‍ മെസി, നിങ്ങള്‍ ഒഴിച്ചിട്ട സിംഹാസനം, നിങ്ങള്‍ വിഹരിച്ച മനസുകള്‍,
അവിടെ എക്കാലവും ഒരു 'ഗോട്ട് ' മാത്രം.
ഫുട്‌ബോള്‍ എന്ന കളിയും ലയണല്‍ മെസി എന്ന പേരും കൂട്ടിവായിക്കാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടില്ല. നീലയും വെള്ളയും നിറഞ്ഞ കുപ്പായത്തില്‍ ആ 10-ാം നമ്പരുകാരന്‍ അര്‍ജന്റീനയെന്ന രാജ്യത്തെ മാത്രമല്ല പ്രതിനിധീകരിച്ചിരുന്നത്, ലോക ഫുട്‌ബോളിനെക്കൂടിയായിരുന്നു. പുല്‍ മൈതാനത്ത് ആ മാന്ത്രികന്‍ തീര്‍ത്ത ചടുല നീക്കങ്ങളില്‍ ഗോള്‍ എന്ന ലക്ഷ്യത്തിലേക്ക് പറന്നു കയറുമ്പോള്‍ ആര്‍ത്തലച്ച ആരാധകരുടെ ആവേശം ലോക കായിക വേദിയുടെ ആവേശമായി മാറി.
ബ്യൂണസ് ഐറിസ് മുതല്‍ ഇങ്ങ് കേരളക്കരയിലെ ഗ്രാമാന്തരങ്ങള്‍വരെ ലയണല്‍ മെസിയെന്ന പേരു മന്ത്രിച്ചു. ആ പേരെഴുതിയ നീലയും വെള്ളയും കലര്‍ന്ന കുപ്പായമിട്ട് പാതയോരങ്ങളിലും പുല്‍പ്പരപ്പിലും ആയിരങ്ങള്‍ പന്തുതട്ടി. അക്ഷരങ്ങള്‍ ഉച്ചരിച്ചുതുടങ്ങുംമുന്‍പേ കുട്ടികള്‍ മെസി എന്ന വാക്ക് കൃത്യമായി പറഞ്ഞു.
ആറു ലോകകപ്പുകള്‍, മൂന്നു ലോകകപ്പ് ഫൈനല്‍, ഒരു കിരീടം... ഒരു മനുഷ്യന് സങ്കല്‍പ്പിക്കാവുന്നതിലേറെ നേട്ടങ്ങളുമായാണ് അര്‍ജന്റൈന്‍ ക്യാപ്‌റ്റന്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു പടിയിറങ്ങിയത്. ഏതു വാക്കുകളാല്‍ നന്ദി പറഞ്ഞാല്‍ തീരും കാല്‍പന്തുകളിയിലെ മിശിഹയുടെ സംഭാവനകള്‍ക്ക് എന്നതാണ് ആരാധകരുടെ നൊമ്പരം. എന്നാലും നന്ദി...മെസി ഒരായിരം നന്ദി, ഞങ്ങളെ ആനന്ദിപ്പിച്ചതിന്, ഞങ്ങളുടെ കാലത്ത് വന്നു പിറന്നതിന്...
അര്‍ജന്റീനപോലെ ഫുട്‌ബോളിനെ ഹൃദയത്തില്‍ ഏറ്റിനടക്കുന്ന രാജ്യത്ത്, ദേശീയ ടീമിനായി കളിക്കുക എന്നതുതന്നെ വലിയ ഭാഗ്യമാണ്. ലോകകപ്പ് ടീമിലെത്തുക എന്നത് അതിന്റെ പാരമ്യവും. അതേ ലോകകകപ്പ് വേദിയിലാണ് മെസി 20 വര്‍ഷത്തിനിടെ ആറുതവണ ആനന്ദനൃത്തമാടിയത്. അതിന് ശരീരവും മനസും മാത്രം പോരാ, കാലവും ഭാഗ്യവുമെല്ലാം ഒത്തിണങ്ങണം.
വല്ലാത്ത അരങ്ങേറ്റം
2005-ല്‍ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിലൂടെ രാജ്യാന്തര ഫുട്‌ബോളിന്റെ പുല്‍പ്പരപ്പില്‍ വന്നുവീണ ആ നാണംകുണുങ്ങി ചെറുപ്പക്കാരന്‍, 2005-ഓഗസ്‌റ്റ് 17-ന് ഹംഗറിക്കെതിരായ സൗഹൃദമത്സരത്തിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറി. ഒട്ടും സന്തോഷകരമായിരുന്നില്ല തുടക്കം. രണ്ടാംപകുതിയില്‍ പകരക്കാരനായി എത്തി 47 -ാം സെക്കന്‍ഡില്‍ ചുവപ്പുകാര്‍ഡുകണ്ട് മടങ്ങേണ്ടിവന്നു.
2006-ല്‍ ആറാം മത്സരത്തില്‍ ക്ര?യേഷ്യയ്‌ക്കെതിരേ ആദ്യ ഗോള്‍. 2006-ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്‌ക്കെതിരായ കളിയിലൂടെ ലോകകപ്പിന്റെ രാജകീയവേദിയിലേക്ക് കാലെടുത്തുവച്ച പത്തൊന്‍പതുകാരന്‍ പിന്നീട് ലോക ഫുട്‌ബോളിന്റെ തലതൊട്ടപ്പനായി മാറുന്ന കാഴ്‌ചയാണ് കായിക ലോകം കണ്ടത്.
വിജയങ്ങള്‍ക്കൊപ്പം പരാജയവും നിരാശയും മടക്കവും കണ്ണീരുമെല്ലാം ഇടകലര്‍ന്നതായിരുന്നു മെസിയുടെ കരിയര്‍.
2010 ലോകകപ്പില്‍ ഡീഗോ മാറഡോണ പരിശീലിപ്പിച്ച സംഘത്തില്‍ വലിയ നേട്ടങ്ങളൊന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍, 2014-ലെ ബ്രസീല്‍ ലോകകപ്പ് അവിസ്‌മരണീയമാക്കി. ശരാശരിക്കാരായ ഒരു ടീമുമായി മുന്നേറിയ മെസിയുടെ സംഘം ഫൈനലില്‍ ജര്‍മനിയോട് എക്‌ട്രാ ടൈമില്‍ പൊരുതി തോറ്റു മടങ്ങിയപ്പോള്‍ ലോകഫുട്‌ബോള്‍ തേങ്ങിയിരിക്കണം.
2016 ശതാബ്‌ദി കോപ അമേരിക്ക ടൂര്‍ണമെന്റിലെ ഫൈനലില്‍ മെസിയുടെ പെനാല്‍ട്ടി പിഴയ്‌ക്കുകയും അര്‍ജന്റീന തോല്‍ക്കുകയുംചെയ്‌തതിനു പിന്നാലെ, അദ്ദേഹം വികാരാധീനനായി വിരമിക്കല്‍ പ്രഖ്യാപിച്ചു.
29 വയസ് മാത്രമായിരുന്നു അന്ന് മെസിയുടെ പ്രായം. രണ്ടുവര്‍ഷത്തിനുശേഷം നടന്ന റഷ്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നു. അതിനിടയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതുകേട്ട് ഫുട്‌ബോള്‍ ആരാധകര്‍ നടുങ്ങി. എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അര്‍ജന്റീന ടീമിനൊപ്പമുള്ള എന്റെ യാത്ര അവസാനിച്ചു. ആ തീരുമാനമെടുത്തു -എന്നായിരുന്നു അന്ന് മെസിയുടെ പ്രഖ്യാപനം.
അര്‍ജന്റൈന്‍ കുപ്പായത്തില്‍
നിരാശ വന്നുമൂടിയ ദുര്‍ബല നിമിഷത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുപോയി. ആഗ്രഹിച്ചിട്ടല്ല വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശരീരം പിന്തുണയ്‌ക്കുന്ന അത്രയുംകാലം കളിക്കളത്തില്‍ നില്‍ക്കാന്‍ താത്‌പര്യപ്പെടുന്ന മനസാണ് മെസിയുടേത്.
എന്നാല്‍, അമേരിക്കയില്‍നിന്ന് അര്‍ജന്റീനാ തലസ്‌ഥാനമായ ബ്യൂണസ് ഐറിസില്‍ വിമാനമിറങ്ങിയപ്പോള്‍ കണ്ട കാഴ്‌ചകള്‍ ആ മനസ്സിനെ വേദനിപ്പിച്ചു.
വിമാനത്താവളത്തിനു പുറത്ത് പോകരുതേ ലിയോ... എന്നെഴുതിയ ബാനറുകള്‍ പാറിപ്പറക്കുന്നു. എങ്ങും മെസിയുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ഥനകള്‍. അന്നത്തെ അര്‍ജന്റീന പ്രസിഡന്റ് മൗറീസിയോ മക്രി നേരിട്ട് മെസിയോട് അഭ്യര്‍ഥിച്ചു, വിരമിക്കല്ലേയെന്ന്. തിരിച്ചുവരവിനുവേണ്ടി ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തി. ബ്യൂണസ് ഐറിസില്‍ നടന്ന പ്രകടനത്തില്‍ അമ്പതിനായിരത്തോളം ആരാധകര്‍ പങ്കെടുത്തു. 2016 ഓഗസ്‌റ്റ് 12-ന് മെസിതന്നെ പ്രഖ്യാപിച്ചു, രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങിവരുകയാണന്ന്. 2018 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ യോഗ്യതാ മത്സരത്തിനുള്ള ടീമില്‍ കളിച്ചു. പക്ഷേ, ആ ലോകകപ്പിലും നിരാശയായിരുന്നു ഫലം.
വെട്ടിപ്പിടിച്ചു, കിരീടം
കാലം പിന്നെയും ഒഴുകി. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ മെസിയും സംഘവും നടത്തിയത് സ്വപ്‌നതുല്യമായ യാത്ര. ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് 2-1ന് തോറ്റു. ഈ ടീം അധികദൂരം താണ്ടില്ലെന്നു വിധിച്ചു ഫുട്‌ബോള്‍ പണ്ഡിതരും ആരാധകരും. പക്ഷേ മെസിയും ഡി മരിയയും ലൗട്ടാറോ മാര്‍ട്ടിനെസും ജൂലിയന്‍ അല്‍വാരസുമടങ്ങിയ ടീം കൊടുങ്കാറ്റായി തിരിച്ചെത്തി. ഓരോ മത്സരവും മെസിയുടെ ചിറകിലേറി ജയിച്ചുകയറിയപ്പോള്‍ ടീമിന്റെ ഊര്‍ജവും കൂടിക്കൂടിവന്നു. ഒടുവില്‍, ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി കിരീടം ഉയര്‍ത്തിയപ്പോള്‍ മെസി അനന്യനായി. 1986-നുശേഷം അര്‍ജന്റീനയ്‌ക്ക് ലോകകിരീടം. 2014-നുശേഷം ഒരിക്കല്‍ക്കൂടി മെസി ലോകകപ്പിലെ മികച്ച താരമായി.
വീണ്ടും ഫൈനല്‍, പക്ഷേ...
കാര്യമായ പ്രതീക്ഷയില്ലാതെയാണ് ടീം 2026 ലോകകപ്പിന് വിമാനം കയറിയത്. 2022-ലേതിനു സമാനമായി ഇടറിത്തുടങ്ങി പിന്നീട് കുതിച്ചുകയറിയപ്പോള്‍ അപ്രതീക്ഷിതമായ മറ്റൊരു ഫൈനല്‍. 2022-ലേത് ഉള്‍പ്പെടെ തുടര്‍ച്ചയായി എട്ട് ലോകകപ്പു മത്സരങ്ങളില്‍ ഗോളടിച്ചു. ഫൈനലില്‍ സ്‌പെയിനിനോടു ദയനീയമായി തോറ്റെങ്കിലും അത് മെസി കളിക്കളത്തിലുണ്ടാക്കിയ തരംഗത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്‌ക്കുന്നില്ല.
കളിക്കളത്തില്‍ മെസി അമാനുഷനായിരുന്നു. കളിക്കാരും ഗോളുകളും കിരീടവിജയങ്ങളുമെല്ലാം ഇനിയുമുണ്ടാകും. കുപ്പായങ്ങളും പേരുകളും നമ്പരുകളും മാറും, കാലം ഇനിയുമൊഴുകും...പക്ഷേ ലയണല്‍ മെസി, നിങ്ങള്‍ ഒഴിച്ചിട്ട സിംഹാസനം, നിങ്ങള്‍ വിഹരിച്ച മനസുകള്‍, അവിടെ എക്കാലവും ഒരു ഗോട്ട് മാത്രം.





Comments