
2015 നവംബറില്‍ പാരീസിലെ ബാറ്റാക്ലാന്‍ തീയറ്റര്‍ ആക്രമണത്തില്‍ 129 പേര് കൊല്ലപ്പെട്ടതാണ് ഐ.എസ്. ഭീകരതയുടെ പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള വ്യാപനം പ്രകടമാക്കിയ സംഭവം. അതിനു മുമ്പ് ജനുവരിയില്‍ പാരീസില്തന്നെ ചാര്‍ളി ഹെബ്ദോ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ കയറി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ നിഷ്ഠുരമായി വെടിവച്ചു കൊല്ലുകയും ചെയ്തത് ഐ.എസ്. ഭീകരതയുടെ ഈ മേഖലയിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആദ്യ സൂചനയായിരുന്നു. അതിനൊക്കെ എത്രയോ മുമ്പുതന്നെ പശ്ചിമേഷ്യയില്‍ ഐ.എസ്. ഭീകരത വേരൂന്നി രാജ്യങ്ങളെ തന്നെ അസ്ഥിരമാക്കിയിരുന്നു. അമേരിക്കന്‍ അധിനിവേശത്തിനെതിരേ ഇറാഖില്‍ പൊട്ടിമുളച്ച ഈ ഭീകരപ്രസ്ഥാനം സിറിയ, യെമന്‍, തുര്‍ക്കി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിച്ചതോടെയാണ് ഇതിനെ തടയേണ്ടതിന്റെ ആവശ്യകത ലോകരാഷ്ട്രങ്ങള്‍ക്കു തന്നെ ബോധ്യമായത്. എന്നാല്‍, ആഗോള സമൂഹം നടത്തുന്ന എല്ലാ ചെറുത്തുനില്‍പ്പുകളെയും നിഷ്പ്രഭമാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. അവരുടെ ആക്രമണപട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണു തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണം. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്വം ഐ.എസ്. ഇതുവരെ പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും അവരിലേക്കാണു തുര്‍ക്കി ഭരണകൂടം വിരല്‍ചൂണ്ടുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് സ്വവര്‍ഗാനുരാഗികളുടെ ക്ലബില്‍ കൂട്ട മനുഷ്യക്കശാപ്പ് നടന്നിരുന്നു. അതിനു പിന്നിലും ഐ.എസ്. എന്നാണ് ആരോപണം. 2016 മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണവും ലോകത്തെ ഞെട്ടിച്ചിരുന്നു.
സിറിയയിലും യെമനിലും ഇറാഖിലും നടന്ന ഭീകരാക്രമണങ്ങളെല്ലാം പശ്ചിമേഷ്യയിലെ സമാധാനകാംക്ഷികളായ ജനങ്ങളെ ഭയചകിതരാക്കി. അതിന്റെ ഫലമായി യൂറോപ്പിലേക്കു വലിയ അഭയാര്‍ഥി പ്രവാഹം തന്നെ നടക്കുകയുണ്ടായി. സിറിയയില്‍ നിന്നാണ് ഏറ്റവും വലിയ കുടിയേറ്റമുണ്ടായത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യക്കുടിയേറ്റമായി ഇതു വിശേഷിപ്പിക്കപ്പെട്ടു. കുടിയേറ്റം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വീര്‍പ്പുമുട്ടി. എന്നാല്‍, സഹോദരതുല്യരെ തള്ളാനാകാത്ത സ്ഥിതിയിലായി ആ രാജ്യങ്ങള്‍. പക്ഷേ, കുടിയേറ്റം യൂറോപ്പിനെ ഉലച്ചുകളഞ്ഞു. യു.കെ. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോന്ന ബ്രെക്സിറ്റിന്റെ പ്രചാരണവേളയില്‍ കുടിയേറ്റം മുഖ്യവിഷയമായി ഉയര്‍ന്നിരുന്നു. സ്വദേശികളില്‍ അത് അനുകൂല വികാരമുണ്ടാക്കുകയും ചെയ്തു. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ യൂണിയനും സാധിച്ചില്ല എന്നതും ബ്രിട്ടനില്‍ വലിയ രോഷത്തിനിടയാക്കി. ഭീകരത സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം ബ്രെക്സിറ്റ് റഫറണ്ടത്തില്‍ പ്രതിഫലിച്ചത് അമ്പരിപ്പിക്കുന്നതായിരുന്നു.
ഐ.എസ്. ലോകത്തെ ഞെട്ടിക്കാനുള്ള പ്രഹരശേഷി കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന പലകുറി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നിഷ്ഠുരമായി മനുഷ്യക്കൊല നടത്താന്‍ ചാവേറുകള്‍ സദാ സജ്ജരുമാണ്. ലോകത്തിന്റെ ഏതൊരു കോണിലും ആക്രമിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നിരിക്കേ ലോകജനത കൂടുതല്‍ ഭയപ്പാടിലാണിന്ന്.
ഭീകരതയെ ചെറുക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ നീക്കത്തെ പുല്ലുപോലെ വെല്ലുവിളിക്കുകയാണ് ഈ പ്രസ്ഥാനം. അത്രയ്ക്കു ശേഷി കൈവരിക്കാന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു എന്നതു ഭീകരതയ്ക്കെതിരായ പോരാട്ടം ദുര്‍ബലമായി എന്നതിന്റെ ലക്ഷണം കൂടിയാണ്. ലോകരാജ്യങ്ങള്‍ ചേര്‍ന്നുകൊണ്ട് ഭീകരതയെ നേരിടാന്‍ നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല എന്നും ഇതു കാട്ടിത്തരുന്നു. അതിശക്തമായ കൂട്ടായ്മയാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും ഇതുവരെ നടത്തിയ ശ്രമങ്ങള്‍ മതിയാകുന്നതല്ലെന്നും വന്‍ശക്തികള്‍ അടക്കമുള്ളവര്‍ തിരിച്ചറിയേണ്ടതാണ്. ലോകം ഇന്നു നേരിടുന്ന ഏറ്റവും കാതലായ പ്രശ്നമായ ഭീകരതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടാനുള്ള സംഘടിതശക്തി ലോകരാഷ്ട്രങ്ങള്‍ കൈവരിക്കണമെന്ന് വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു.




