
തിരുവനന്തപുരം: കേരളം ഇന്നു നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്കു കാരണം അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളം/പെന്ഷന് പരിഷ്കരണവും വര്‍ഷത്തില്‍ രണ്ടുതവണയുള്ള ഡി.എ. വര്ധനയുമെന്നു പഠന റിപ്പോര്‍ട്ട്. ശമ്പളച്ചെലവില്‍ ഒരുപതിറ്റാണ്ടിലുണ്ടായ ദ്രുതവളര്ച്ചമൂലം വലിയ സംസ്ഥാനങ്ങളെപ്പോലും കടത്തിവെട്ടി കേരളം ഇക്കാര്യത്തില്‍ മുന്നിലായി.
ഇതു പരിഹരിക്കാന്‍ ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്നും ഡി.എ. വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്നും സാമ്പത്തികശാസ്ത്രജ്ഞന് ഡോ: ബി.എ. പ്രകാശിന്റെ പഠന റിപ്പോര്‍ട്ട് ശിപാര്‍ശചെയ്യുന്നു. സംസ്ഥാന ധനകാര്യ കമ്മിഷന്-എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റികളുടെ ചെയര്മാന്കൂടിയാണു പ്രകാശ്. ധനധൂര്‍ത്ത് രാഷ്ട്രീയവും രൂക്ഷധനപ്രതിസന്ധിയും എന്ന പുസ്തകത്തിലാണ് വിവാദമായേക്കാവുന്ന കണ്ടെത്തലുകള്‍. അനാവശ്യ തസ്തിക സൃഷ്ടിക്കലും ഗ്രേഡ് ഉയര്‍ത്തലും അവസാനിപ്പിക്കണം.
കഴിയുന്നത്ര പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തിലാക്കണമെന്നും പുസ്തകത്തില്‍ നിര്‍ദേശിക്കുന്നു. 2001-02ല്‍ ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ ശമ്പളച്ചെലവ് കുറവായിരുന്നു. എന്നാല്‍, 2012-13 ആയപ്പോള്‍ കേരളത്തിന്റെ ശമ്പളച്ചെലവ് ഈ മൂന്നു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നു. ബ്യൂറോക്രസി-രാഷ്ട്രീയപ്രീണന സാമ്പത്തികനയം കേരളത്തിന്റെ നട്ടെല്ലൊടിച്ചു. ഈവര്‍ഷം സ്ഥിതി കൂടുതല്‍ ഗുരുതരമാകും. സംസ്ഥാനസര്‍ക്കാരിന്റെ ധവളപത്രം, മുന്‍കാല ഔദ്യോഗികകണക്കുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു ഡോ. പ്രകാശ് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചു വിശദമായ പഠനം നടത്തിയത്. ഒരുഭാഗത്തു പ്രീണനരാഷ്ട്രീയം സര്‍ക്കാരിന്റെ വരുമാനസ്രോതസുകള്ക്കു തടസമാകുന്നു. മറുവശത്ത് ആനുകൂല്യവിതരണങ്ങളും ധൂര്‍ത്തും നിത്യച്ചെലവുകള്‍ അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളുടെ തലവന്മാര് പണം ധൂര്‍ത്തടിക്കുന്നതില്‍ മുന്നിലാണ്. മന്ത്രിമാരുടെ പഴ്സണല്‍ ജീവനക്കാരുടെ വര്‍ധന, സര്‍ക്കാര്‍ സമിതികള്‍ എന്നിവയും ധൂര്‍ത്തില്‍ പിന്നിലല്ല. കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിലത് അഞ്ചുവര്‍ഷത്തിലൊരിക്കലാണ്. സമ്മര്‍ദ ഗ്രൂപ്പുകളുടെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ ഫീസുകളും മറ്റും കാലോചിതമായി പരിഷ്കരിക്കുന്നില്ല. സമ്മര്‍ദം മൂലം റവന്യൂ ചെലവുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇതു പദ്ധതിയേതര ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായി. റവന്യൂ ചെലവ് നിര്‍ബന്ധമായും കുറയ്ക്കണം. പ്രീണനരാഷ്ട്രീയത്തിന് അറുതിവരുത്തണമെന്നും പുസ്തകത്തില്‍ നിര്‍ദേശിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതിന്റെ പകുതി നിരക്കില്‍ മാത്രം സംസ്ഥാനത്തു ഡി.എ. അനുവദിക്കണം.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, മുന്‍ എം.എല്‍.എമാര്‍, പി.എസ്.സി. മുന്‍ അംഗങ്ങള്‍, ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍ എന്നിവര്‍ക്കുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഒരേ മാനദണ്ഡപ്രകാരമാക്കണം. സ്വകാര്യ-എയ്ഡ്ഡ് വിദ്യാഭ്യാസമേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. വിദ്യാര്‍ഥികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നത് അവസാനിപ്പിക്കണം. പുതിയ സ്ഥിരം അധ്യാപകരുടെ നിയമനം മരവിപ്പിക്കണം. ഇനിയുള്ള നിയമനങ്ങള്‍ കരാറടിസ്ഥാനത്തില്‍ മാത്രമാക്കുക. പുതിയ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കരുത്. പദ്ധതികള്‍ അവസാനിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട തസ്തികകളും നിര്‍ത്തലാക്കുക.
ഒരു തസ്തികയില്‍ പുതുതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് ലഭിക്കാവുന്ന ഉയര്‍ന്ന ഗ്രേഡുകള്‍ പ്രമോഷന് എന്നിവയുടെ എണ്ണം പരിമിതപ്പെടുത്തുക.
മന്ത്രിമാരുടെ പഴ്സണല്‍ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുക, മുഴുവന്‍സമയ പി.എസ്.സി. അംഗങ്ങളുടെ എണ്ണം 21-ല്‍നിന്ന് മൂന്നിലൊന്നായി കുറയ്ക്കുക, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എണ്ണവും പകുതിയായി കുറയ്ക്കണം. എം.എല്‍.എമാര്‍, മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പരിധിയില്ലാത്ത ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്നും പുസ്തകത്തില്‍ നിര്‍ദേശിക്കുന്നു.






