
ലണ്ടന്‍: ബ്രിട്ടനിലെ ഇസ്ലാമിക ഭീകരതയ്ക്കു പിന്നില്‍ സൗദി അറേബ്യയാണെന്നു റിപ്പോര്‍ട്ട്. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളും വിദേശപ്പണവും തമ്മില്‍ ''വ്യക്തവും വളര്‍ന്നു വരുന്നതുമായ ബന്ധ''മുണ്ടെന്നു ഹെന്റി ജാക്സണ് സൊെസെറ്റിയുടെ പഠനറിപ്പോട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സൗദിയുടെയും മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയും പങ്കിനെപ്പറ്റി അന്വേഷിക്കണമെന്നും സൊെസെറ്റി ആവശ്യപ്പെട്ടതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമിക സംഘടനകള്‍ വിദേശഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും വിദ്വേഷ പ്രസംഗകരും ജിഹാദി ഗ്രൂപ്പുകളും അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നു ബ്രിട്ടനിലെ സൗദി എംബസി പറഞ്ഞു. ''അല്‍ ക്വയ്ദയും ഐ.എസും നടത്തിയിട്ടുള്ള നിരവധി ആക്രമണങ്ങള്‍ക്കു സൗദിയും ഇരയായിട്ടുണ്ട്. അക്രമാസക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അതിന്റെ ആശയത്തെയും സൗദി അംഗീകരിക്കുന്നില്ല. ഇങ്ങനെ വഴി തെറ്റിയവരെയും അവരുടെ സംഘടനകളെയും നശിപ്പിക്കുംവരെ ഞങ്ങള്‍ക്കു വിശ്രമമില്ല.''-സൗദി എംബസി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബ്രിട്ടനിലെ ഭീകരസംഘടനകളെപ്പറ്റിയുള്ള ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദമേറി. ഭീകരസംഘടനകളെപ്പറ്റി അന്വേഷിക്കാന്‍ 2015 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കമ്മിഷനെ നിയമിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്നും സൗദിയുമായും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമുള്ള ബ്രിട്ടന് ഇതു ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിമര്‍ശകര്‍ ആരോപിച്ചു.
നിരവധി ഗള്‍ഫ് രാജ്യങ്ങളും ഇറാനും മോസ്കുകള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്നും ഇവയില്‍ പലതും ഭീകരതയ്ക്കു കാരണമാകുന്നുവെന്നുമാണ് ഹെന്റി ജാക്സണ് സൊെസെറ്റിയുടെ പ്രധാന ആരോപണം. പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് സൗദിയാണ്. വ്യക്തികളും സ്ഥാപനങ്ങളും ''ഇടുങ്ങിയതും അന്യമത വിരോധം പ്രചരിപ്പിക്കുന്നതുമായ ആശയങ്ങള്‍'' കയറ്റുമതി ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 87 ബില്യണ്‍ ഡോളറിന്റെ പരിപാടിയാണ് സൗദി ലോകത്തുടനീളമായി നടത്തിയത്. യുകെയിലെ മോസ്ക്കുകള്‍ക്കും മറ്റ് ഇസ്ളാമിക സ്ഥാപനങ്ങള്‍ക്കും വിദേശപണം എത്തുന്നത് സംബന്ധിച്ച് പുതയ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും ഹെന്ററി ജാക്സണ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ എല്ലാ യുകെ സര്‍ക്കാരുകളും മുന്‍ഗണന കൊടുത്തിരുന്ന കാര്യമാണ്. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവുകളും സൗദിയുമായി ആയുധക്കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ യുകെ സൗദി അറേബ്യയിലേക്ക് ആയുധക്കയറ്റുമതിയിലൂടെ നടത്തിയത് 4.7 ബില്യണ്‍ ഡോളറിന്റെ ഇടപാടായിരുന്നു.






