
മലപ്പുറം: മന്ത്രംചൊല്ലിയാല്‍ ജീവന് തിരിച്ചുകിട്ടുമെന്ന വിശ്വാസത്തില്‍ വീട്ടില്‍ മൂന്നുമാസം സൂക്ഷിച്ച ഗൃഹനാഥന്റെ മൃതദേഹം കബറടക്കി. കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടി വാഴയില്‍ സെയ്ദി (50)ന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊളത്തൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്കരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് തുണിയില്‍ കിടത്തി പുതപ്പിച്ച മൃതദേഹം ജീര്‍ണിച്ച് അസ്ഥികൂടമായ നിലയിലയില്‍ കണ്ടെത്തിയത്. സെയ്ദിന്റെ ഭാര്യ റാബിയ, മക്കളായ മുഹമ്മദ് കാസിം ഉെവെസ് (21), കദീജ നാജിയ (17), ഫാത്തിമ ഫര്‍ഹ (14) എന്നിവരെ ഇന്നലെ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിനു കൊളത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ സി.ഐ: സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. മൃതദേഹം സൂക്ഷിക്കാന്‍ ബാഹ്യഇടപെടലുണ്ടായതായി കണ്ടെത്തിയിട്ടില്ല. പ്രമേഹ രോഗിയായിരുന്ന സെയ്ദിനു കാലില്‍ പരുക്കേറ്റു മുറിവുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ കിടപ്പിലായി. പിന്നീടാണു മരിച്ചത്. മൃതദേഹത്തിനു ചുറ്റുമിരുന്നു മന്ത്രംചൊല്ലിയാല്‍ ജീവന് തിരിച്ചുകിട്ടുമെന്ന് ഇവരെ ആരോ ധരിപ്പിച്ചതായി പോലീസിനു സൂചന കിട്ടി. അതിനാല്‍, മന്ത്രവാദം ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരണവിവരം പുറംലോകമറിയാന്‍ കാരണം റാബിയയുടെ സഹോദരന് മെയ്തീന്‍കുട്ടിയാണ്. വിദേശത്തു നിന്നു നാട്ടിലെത്തിയ ഇയാള്‍ സഹോദരീ ഭര്‍ത്താവിനെ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെ കുരുമ്പലത്തു നിന്നു ബന്ധുവും സെയ്ദിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും റാബിയ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു.
സംശയം തോന്നിയ വാര്‍ഡ് അംഗം ഷാഹിദയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ഈ സമയം റാബിയയും മക്കളും സെയ്ദിന്റെ മൃതദേഹത്തിനു ചുറ്റുമിരുന്നു മന്ത്രം ചൊല്ലുകയായിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരികള്‍ കത്തിച്ചു വച്ചിരുന്നു. ഇവരെ മാറ്റിയാണു പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്. മലപ്പുറത്തു നിന്നു ഫോറന്‍സിക് വിദഗ്ധരുമെത്തി തെളിവെടുത്തു. സമീപത്തു വീടുകളുണ്ടായിരുന്നുവെങ്കിലും പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുകയായിരുന്നു ഇവര്‍. സെയ്ദ് ഗള്‍ഫില്‍ പോയതായിരിക്കുമെന്നാണ് അയല്‍വാസികളും നാട്ടുകാരും കരുതിയിരുന്നത്. നേരത്തേ ഗള്‍ഫിലായിരുന്ന ഇയാള്‍ പൊന്നാനിയില്‍ മദ്രസ അധ്യാപകനായിരുന്നു.






