
പന്തളം: മാതാപിതാക്കളെ അടിച്ചുകൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ മകന് രണ്ടാഴ്ചയ്ക്കു ശേഷം കുറ്റം ഏറ്റുപറഞ്ഞ് പോലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ പ്രതി കുറ്റകൃത്യം ചെയ്തത് ഒരു മീറ്ററോളം നീളമുളള കനത്ത ഉരുളന്‍ തടി ഉപയോഗിച്ച്. കിണര്‍ മൂടി തെളിവു നശിപ്പിക്കാനും ശ്രമിച്ചു. കൃത്യം നടത്തിയ ശേഷം വടി മൃതദേഹങ്ങള്‍ക്കൊപ്പം കിണറ്റിലിട്ട് മൂടിയിരുന്നു. മൃതദേഹങ്ങള്‍ തളളിയശേഷം മൂടിയ പൊട്ടക്കിണറ്റിലെ മണ്ണ് നീക്കിയപ്പോഴാണ് വടി കിട്ടിയത്.
ഒരു മീറ്ററോളം നീളമുളള കനത്ത ഉരുളന്‍ തടി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മജോ പോലീസിനോടു പറഞ്ഞിരുന്നു. ശവശരീരങ്ങള്‍ വെട്ടിമുറിച്ച് പലയിടത്തായി കത്തിച്ചു നശിപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. െധെര്യം ചോര്ന്നുപോയതോടെ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വീടിനോടു ചേര്‍ന്നുള്ള റബര്‍ തോട്ടത്തിലെ കാടുപിടിച്ചു കിടക്കുന്ന പൊട്ടക്കിണറ്റില്‍ തള്ളാന്‍ തീരുമാനിച്ചു. 26-ന് ഉച്ചയ്ക്കു മൃതദേഹങ്ങള്‍ രണ്ടു ചാക്കിലാക്കി സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി.
റബര്‍തോട്ടത്തിലെ ഇടുങ്ങിയ വഴിയിലൂടെ കാറോടിച്ചുചെന്ന് ആദ്യം ലീലാമ്മയുടെയും പിന്നാലെ ജോണിന്റെയും മൃതദേഹങ്ങള്‍ വലിച്ചിഴച്ച് കിണറ്റിലിട്ടു. ഒന്നും സംഭവിക്കാത്തതുപോലെ സ്വാഭാവികമായാണു പിന്നീട് മജോ കഴിഞ്ഞത്. രണ്ടു ദിവസത്തിനു ശേഷം റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളി പൊട്ടക്കിണറ്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന കാര്യം മജോയോടു പറഞ്ഞു. തെരുവുനായകളെ വിഷം കൊടുത്തു കൊന്ന് കിണറ്റില്‍ തള്ളിയെന്ന് മജോ മറുപടി നല്കി. ദുര്‍ഗന്ധം അസഹ്യമായതോടെ കിണര്‍ മൂടാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടിന് വീട്ടിലിരുന്ന റബര്‍ ഷീറ്റ് വിറ്റ ശേഷം ആ കടക്കാരന്റെ പരിചയത്തിലുള്ള ജെ.സി.ബിക്കാരനെയും വിളിച്ചാണു മടങ്ങിയത്. റബര്‍ ഷീറ്റ് വിറ്റു കിട്ടിയ 7000 രൂപയില്‍ നിന്ന് ജെ.സി.ബിക്കാരനു കൂലി നല്കി.
അതിനു പിന്നാലെ 25-ന് കുഞ്ഞിനെ നോക്കുന്നതിനെച്ചൊല്ലി ജോണും മജോയും തമ്മില്‍ വീടിന്റെ ഒന്നാം നിലയില്‍ വച്ച് വാക്കേറ്റമുണ്ടായി. കുറുവടി കൊണ്ടുള്ള അടിയേറ്റ് ജോണ്‍ നിലത്തുവീണു. പിന്നെയും തലങ്ങുംവിലങ്ങും അടിയേറ്റതോടെ മരണം സംഭവിച്ചു. പുറത്തുപോയിരുന്ന ലീലാമ്മ തിരിച്ചെത്തിയപ്പോള്‍ നിശ്ചലനായി കിടക്കുന്ന ഭര്‍ത്താവിനെയാണു കണ്ടത്. പിതാവിനെ കൊലപ്പെടുത്തിയ അതേ രീതിയില്‍ മജോ മാതാവിനെയും വകവരുത്തി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
കുരമ്പാല-കീരുകുഴി റോഡില്‍ എന്‍. എസ്. എസ് പോളിടെക്നിക് കഴിഞ്ഞ് ഇരുന്നൂറ് മീറ്ററോളം മുന്നോട്ടു വരുമ്പോഴാണ് വലതു ഭാഗത്ത് കാഞ്ഞിരവിളയില്‍ വീട്. സഹോദരങ്ങളുടെ രണ്ടു വീടുകള്‍ക്ക് മുന്നിലൂടെ ഉളളിലേക്ക് നൂറ്റമ്പത് മീറ്ററോളം ജോണിന്റെ വീട്ടിലെത്താന്‍. ഇവിടെ എന്തു നടന്നാലും പുറമേ അറിയാന്‍ കഴിയാത്ത നിലയിലാണ്. മിലിട്ടറിയില്‍ ഡ്രൈവറായിരുന്ന ജോണ്‍ റിട്ടയര്‍ ചെയ്ത് നാട്ടിലെത്തിയ ശേഷം 16 വര്‍ഷം ഗള്‍ഫില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി കൃഷിപ്പണി ചെയ്തു ജീവിച്ചു വരികയായിരുന്നു.






