
രാജാക്കാട്: അനുജന്റെ ഭാര്യയെ അസഭ്യം പറഞ്ഞതു ചോദ്യംചെയ്ത യുവാവിനെ പിതാവ് മദ്യലഹരിയില്‍ വെടിവച്ചു. ചിന്നക്കനാല്‍ സൂര്യനെല്ലി വടക്കാഞ്ചേരില്‍ ബിനു(29)വിനാണു വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ ബിനുവിനെ മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവ് അച്ചന്‍കുഞ്ഞ് (55) പോലീസ് കസ്റ്റഡിയില്‍. വെടിവയ്ക്കാന്‍ ഉപയോഗിച്ച െലെസന്സില്ലാത്ത നാടന്‍തോക്ക് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:- ശനിയാഴ്ച രാത്രി പത്തേകാലോടെയാണു സംഭവം. ടാക്സി ഡ്രൈവറായ ബിനു അവിവാഹിതനാണ്. കൊല്ലത്ത് റിസോര്‍ട്ട് ജീവനക്കാരനായ ഇളയ മകന് അനു ഏതാനും മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. അച്ചന്‍കുഞ്ഞിന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല.
പതിവായി മദ്യപിക്കാറുള്ള ഇയാള്‍ മരുമകള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മിക്കപ്പോഴും വഴക്കിടുമായിരുന്നു. സംഭവദിവസം സമീപത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ കല്യാണമായിരുന്നതിനാല്‍ എല്ലാവരും അവിടെനിന്നാണു ഭക്ഷണം കഴിച്ചത്. െകെ കഴുകാന്‍ വെള്ളം തികയാതെ വന്നതിനെത്തുടര്‍ന്ന് പുറത്തേക്കു പോയ അച്ചന്‍കുഞ്ഞ് അയല്‍വാസിയുമായും മകനുമായും വഴക്കിട്ടു. വീട്ടില്‍ എത്തിയിട്ടും വഴക്ക് തുടരുന്നതിനിടെ മരുമകളോടും അസഭ്യം പറഞ്ഞു.
അനുജന് ജോലിസ്ഥലത്തായിരുന്നതിനാല്‍ ബിനു ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും െകെയേറ്റവുമായി. അച്ചന്‍കുഞ്ഞ് അടുക്കളക്കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുവാനും ശ്രമിച്ചു. ഭാര്യ കത്തി പിടിച്ചുവാങ്ങിയശേഷം ബിനുവിനെ വീടിനു പുറത്തിറക്കി വാതിലടച്ചു. വഴക്ക് തുടരുന്നത് കേട്ട് ബിനു വാതില്‍ തള്ളിത്തുറന്ന് വീണ്ടും അകത്തുകയറി. അപ്പോള്‍ നിറതോക്കുമായി വന്ന അച്ചന്‍കുഞ്ഞ് ''എന്നെ തടയാറായോടാ'' എന്നു ചോദിച്ചുകൊണ്ട് നിറയൊഴിക്കുകയായിരുന്നു.
നെഞ്ചിനു വലതുഭാഗത്ത് താഴെയായി തുളഞ്ഞുകയറിയ വെടിയുണ്ട ശരീരം തുളച്ച് മറുവശം കടന്നു. നിലത്തുവീണ ബിനുവിനെ അമ്മയും കല്യാണവീട്ടിലുണ്ടായിരുന്നവരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബിനുവിന്റെ ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റിരുന്നില്ലെന്നും അപകടനില തരണം ചെയ്തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ അച്ചന്‍കുഞ്ഞ് ഇന്നലെ ഉച്ചയോടെ ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തോക്ക് ഫോറന്‍സിക് വിദഗ്ധര്‍ ഇന്നു പരിശോധിക്കും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.






