
ദോഹ: ആധുനിക ഖത്തറിന്റെ ശിൽപ്പിയും രാഷ്ട്രപിതാവുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അമീരി ദിവാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പിതാവാണ്. ജനനായകന്റെ വിയോഗവാർത്ത പുറത്തുവന്നതോടെ സ്വദേശികളും വിദേശികളുമടക്കം ഖത്തർ ഒന്നടങ്കം വലിയ നടുക്കത്തിലും ദുഃഖത്തിലുമായി.
"അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു നിത്യശാന്തി നൽകട്ടെ. മാതൃരാജ്യത്തിനും ജനതയ്ക്കും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾക്ക് സർവ്വശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ," എന്ന് അമീരി ദിവാൻ പ്രസ്താവനയിൽ അനുശോചിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭരണാധികാരികൾ അനുശോചനം അറിയിച്ചുകൊണ്ടിരിക്കുകയാണ്.ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളിലൂടെ ഖത്തറിനെ ആഗോള സാമ്പത്തിക-നയതന്ത്ര കേന്ദ്രമാക്കി മാറ്റിയ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഹമദ്. ആഗോള മാധ്യമരംഗത്ത് ചലനം സൃഷ്ടിച്ച 'അൽ ജസീറ' നെറ്റ്‌വർക്ക് ആരംഭിച്ചതും, 2022-ലെ ഫിഫ ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം വഹിക്കാൻ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.അധികാരമോഹങ്ങൾക്കപ്പുറം പുതിയ തലമുറയുടെ കഴിവിൽ വിശ്വസിച്ച്, 2013-ൽ അദ്ദേഹം മകൻ ഷെയ്ഖ് തമീമിനായി സ്വമേധയാ അധികാരം ഒഴിഞ്ഞുകൊടുത്തുക്കൊണ്ട് അറബ് ലോകത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചു.ഖത്തറിൻ്റെ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
2026 ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ദുഃഖാചരണം. രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത സംഭാവനകളെയും സേവനങ്ങളെയും ഓർമ്മിപ്പിക്കുന്ന വലിയൊരു നഷ്ടത്തിലാണ് ഖത്തർ ജനതയെന്ന് അമീരി ദിവാൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.ദുഃഖാചരണത്തിൻ്റെ ഭാഗമായി രാജ്യത്തെ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന നാല് ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അമീരി ദിവാൻ അറിയിച്ചു.






