
ജനീവ : 1942 ഓഗസ്റ്റ് 15ന് ആല്‍പ്സിലെ പുല്മേട്ടില് കെട്ടിയിരുന്ന പശുക്കളെ കറക്കാന്‍ പോയതായിരുന്നു തുകല്‍പ്പണിക്കാരനായിരുന്ന മര്സലിന് ഡുമോലിനും ഭാര്യയും അദ്ധ്യാപികയുമായ ഫ്രാന്‍സീനും. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. അന്വേഷണം ഒരുപാട് നടത്തി എങ്കിലും എല്ലാം വിഫലമായി. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പോറല്‍ പോലും ഏല്ക്കാതെ ഈ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആല്‍പ്സ് പര്‍വതനിരകളിലെ വലേയ്സ് മേഖലയില്‍ 8600 അടി ഉയരത്തില്‍ മഞ്ഞില്‍പുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികള്‍ക്കിടയിലെ വിള്ളലില്‍ വീണുപോയതാണെന്നു കരുതുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങള്‍ക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ക്കോ കാര്യമായ കുഴപ്പമില്ല. ഒരു ബുക്ക്, വാച്ച്, ഒരു ബോട്ടില്‍, ബാക്ക് പാക്സ് എന്നിവയാണ് മൃതദേഹത്തൊടൊപ്പം കണ്ടെടുത്തത്.
രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു ഇവര്‍ക്ക്. ഇവരെ ബന്ധുക്കള്‍ ഏറ്റെടുത്തു വളര്‍ത്തി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന വാര്‍ത്ത മനസ്സിനെ ശാന്തമാക്കുന്നതായി ദമ്പതികളുടെ ഇളയമകള്‍ 79 വയസ്സുള്ള ഉഡ്രി ഡുമോലിന്‍ പറഞ്ഞു. ഇതിനിടെ സഹോദരങ്ങള്‍ പല ബന്ധുക്കളുടെ കൂടെ വളര്‍ന്നതിനാല്‍ തമ്മില്‍പോലും അറിയാതെയായെന്ന് ഉഡ്രി പറഞ്ഞു.
രണ്ടാം ലോകയുദ്ധകാലത്തെ വസ്ത്രധാരണ രീതികളുമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതായി വലേയ്സ് പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള തെരച്ചിലിലാണ് ശരീരങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം മര്സലിന് ഫ്രാന്സീന് ദമ്പതികളുടെയാണെന്ന് ഉറപ്പാക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സ്വിസ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. ഡുമോലിന്‍ 40 ും ഫ്രാന്‍സിന് 37 വയസ്സുമായിരുന്നു. രണ്ടു മാസത്തിന് മേല്‍ നടത്തിയ തെരച്ചില്‍ ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു.






