
തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കു കോഴ നല്‍കിയെന്ന വാദത്തിനു തെളിവായി മുന്‍ ബാറുടമ ബിജു രമേശ് വിജിലന്‍സിനു സിഡിയിലാക്കി നല്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പരിശോധനാ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചൂ. എഡിറ്റ് ചെയ്തതെന്നു കണ്ടെത്തിയ നിലയ്ക്ക് ഇതു തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരായ പ്രധാന ആയുധമായിരുന്നു ബാറുടമകളുടെ യോഗത്തിലെ ശബ്ദരേഖ. ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിക്കു പണം നല്‍കിയതായി ഉടമകളില്‍ ചിലര്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിനു കൈമാറിയിരുന്നത്.
എന്നാല്‍ ബാറുടമകളില്‍ പലരും വിജിലന്‍സിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ശബ്ദരേഖ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
ബിജു രമേശ് നല്കിയ ശബ്ദരേഖ അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നാണ് പരിശോധനാ ഫലം. അതുകൊണ്ടുതന്നെ ഇത് തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ശബ്ദരേഖ തെളിവായി എടുക്കാനായില്ലെങ്കില്‍ ഫോണ്‍ കോള്‍ രേഖകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തേണ്ടിവരും. അങ്ങനെ വന്നാല്‍ അന്വേഷണം നീളും.
ശബ്ദരേഖ തെളിവായി സ്വീകരിക്കാനാകില്ലെന്ന വിജിലന്‍സ് നിലപാട് കേസ് അട്ടിമറിക്കാനാണെന്നാണ് ബിജു രമേശിന്റെ ആരോപണം. സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത ഫോണ്‍ കൈമാറിയിരുന്നു. അതു പരിശോധിക്കാതെ സിഡിയാണ് ലാബിലേക്കയച്ചത്.
സിഡിയിലെ ശബ്ദരേഖ എഡിറ്റ് ചെയ്താണെന്ന് താന്‍ വ്യക്തമാക്കിയിരുന്നതായും ബിജു രമേശ് പറഞ്ഞു. ബിജു രമേശ് ഒഴികെ ആരും കെ.എം. മാണി കോഴ വാങ്ങിയെന്നു മൊഴി നല്‍കിയിരുന്നില്ല. പ്രതീക്ഷിച്ച തെളിവുകളൊന്നും ലഭിക്കില്ലെന്നു വ്യക്തമായതോടെയാണ് ശബ്ദരേഖയുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്.ബാര്‍ കോഴക്കേസ് ഓഗസ്റ്റ് നാലിനാണ് കോടതി പരിഗണിക്കുന്നത്. ശബ്ദരേഖ തെളിവായി സ്വീകരിക്കാമോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.






