
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി സമ്മാനിച്ച് ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയും കൊടും ഭീകരനുമായ ഗസ്നാവി എന്ന യാസീന്‍ ഇട്ടുവിനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സഹായികള്‍ക്കൊപ്പമാണ് ഗസ്നാവി കൊല്ലപ്പെട്ടത്. യാസീന്‍ വേണ്ടിയുള്ളഏറ്റുമുട്ടലില് രണ്ടു സൈനികരും കൊല്ലപ്പെട്ടു.
ഗാദി സുമേദ് വാമന്‍, ഇഴയരാജ പി എന്നിവര്‍ക്കാണ് ജീവന് നഷ്ടമായത്. യാസീനും സഹായികളും ഷോപ്പിയാനിലെ അവ്നീരാ ഗ്രാമത്തില്‍ ശനിയാഴ്ച പ്രവേശിച്ചതിന് പിന്നാലെ വെടിവെയ്പ്പ് തുടങ്ങി. ഇത് രണ്ടു ദിവസമാണ് നീണ്ടു നിന്നത്. രണ്ടു സുരക്ഷാ സൈനികരും മരണമടഞ്ഞത് ശനിയാഴ്ചയായിരുന്നു. ഭീകരര്‍ ഗ്രാമത്തില്‍ പ്രവേശിച്ചതറിഞ്ഞ് ഇവര്‍ക്ക് വേണ്ടി സുരക്ഷാ വിഭാഗം ഗ്രാമത്തില്‍ തെരച്ചില്‍ ആരംഭിച്ചതോടെയാണ് വെടിവെയ്പ്പ് തുടങ്ങിയതും. എന്നാല്‍ ചില ഭീകരര്‍ രക്ഷപ്പെട്ടെങ്കിലും യാസീനും മറ്റ് മൂന്ന് പേരും മോസ്ക്കിന് തൊട്ടടുത്ത ഒരു വീട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരെ വധിച്ച ശേഷം ഇവിടെ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തി.
ഇത് തീവ്രവാദി സംഘടനയ്ക്ക് വലിയ തിരിച്ചടിയായി മാറും. 1997 ല്‍ ആയുധ പരിശീലനത്തിനായി പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ യാസീന്‍ ബഡ്ഗാമിലെ ചാദൂര സ്വദേശിയാണ്. മല്ദാരാ സെയ്നാപോരയില് നിന്നുള്ള ഇര്ഫാന് ഉള് ഹക്കും ഉമര്‍ മജീദ് മിര്‍ എന്നിങ്ങനെ രണ്ടു പേരാണ് യാസീനൊപ്പം കൊല്ലപ്പെട്ടത്. ഒരു ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് രണ്ടു സൈനികര്‍ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.
ഷോപിയാന്‍ പോലീസില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് സിആര്‍പിഎഫും പോലീസും ചേര്‍ന്ന് അവ്നീരാ ഗ്രാമത്തില്‍ തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലിനിടയില്‍ അവര്‍ വെടിവെയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയും ആയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരു ഡസന്‍ നാട്ടുകാര്‍ക്കും പരിക്കേറ്റു. സൈന്യത്തിന് നേരെ ഇവര്‍ നടത്തിയ കല്ലേറ് പെല്ലറ്റ് ഗണ്‍ കൊണ്ട് സൈന്യം നേരിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ടിയര്‍ ഗ്യാസ് പ്രയോഗിച്ചിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാതെ വന്നതോടെയാണ് പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത്. മരണമടഞ്ഞ സൈനികര്‍ക്ക് സൈനിക താവളത്തില്‍ നടത്തിയ പരിപാടിയില്‍ സര്‍ക്കാര്‍ ഏജന്‍സികളും സൈന്യവും ആദരവ് അര്‍പ്പിച്ചു.






