
കണ്ണൂര്‍: മോഷണത്തിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നാല്‍ അടുത്ത വീടിന് പിന്നിലേക്കോടും. ബഹളം കേട്ട വീട്ടിലേക്കുള്ള ആള്‍ക്കാരുടെ ശ്രദ്ധ മുതലാക്കി അടുത്ത വീട്ടില്‍ കളവ് നടത്തും. നാട്ടുകാര്‍ക്കിടയില്‍ കോടീശ്വരനും ദാനശീലനും അങ്ങേയറ്റം മാന്യനുമായി അറിയപ്പെട്ടിരുന്ന സത്യത്തിലാരും തിരിച്ചറിയാത്ത കള്ളന് മുഹമ്മദിന്റെ മോഷണ സ്റ്റൈല്‍ ഇതായിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയുമൊക്കെ ശ്രദ്ധ ബഹളം കേട്ട വീട്ടില്‍ കേന്ദ്രീകരിക്കുമ്പോള്‍ തൊട്ടടുത്തുള്ള വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം മുഹമ്മദ് െകെക്കലാക്കിയിരിക്കും.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇയാള്‍ െവെകിട്ട് കണ്ണൂരില്‍ നിന്നു വണ്ടി കയറി ആ രാത്രിതന്നെ കഴിയുന്നത്ര മോഷണം നടത്തി തനിച്ചു ജോലി തീര്‍ത്ത് രാവിലെ കണ്ണൂരിലേക്കു മടങ്ങും. മുഹമ്മദ് ചെയ്തതെന്നു കരുതുന്ന എല്ലാ മോഷണങ്ങളും നടന്നത് വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ്. ലക്ഷ്യമിടുന്ന വീടിന്റെ പിന്‍വാതിലില്‍ പതുങ്ങുന്നതായിരുന്നു രീതി. എല്ലാം ചെയ്തിരുന്നത് തനിച്ചായിരുന്നു. മൊെബെല്‍ ഫോണ്‍ ഉപയോഗിക്കുന്ന പതിവില്ലാത്തത് പോലീസിന് ഇയാളെ കുരുക്കാന്‍ തടസ്സമായി. വലിയ വീടുകള്‍ തെരഞ്ഞുപിടിച്ചായിരുന്നു മോഷണം.
ഏക്കറുകളോളം ഭൂമിയുടെ ഉടമയായ മുഹമ്മദ് അടുത്തിടെ വരെ കാസര്‍ഗോഡ് പെട്രോള്‍ പമ്പിന്റെ ഉടമയുമായിരുന്നു. ഉടമസ്ഥാവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഇതു നഷ്ടപ്പെട്ടു. രണ്ടു കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച കൊട്ടാരസദൃശമായ വീട്ടിലേക്കു പോലീസ് ഇയാളെ കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് മുഹമ്മദ് കള്ളനായിരുന്നെന്നു നാട്ടുകാര്‍ പോലും തിരിച്ചറിഞ്ഞത്. കോടികള്‍ വിലമതിക്കുന്ന വീട്ടിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കാട്ടിക്കൊടുത്തപ്പോള്‍ പോലീസുകാരുടെയും കണ്ണുതള്ളി. വീട്ടില്‍ പ്രത്യേകമായി പണിത അറകളില്‍ നിന്ന് 25 പവനോളം സ്വര്‍ണാഭരണങ്ങള്‍, മൂന്ന് റാഡോ വാച്ചുകള്‍, ടാബ്ലെറ്റ്, പണം തുടങ്ങിയവയാണു കണ്ടെടുത്തത്.
അടച്ചിട്ടിരുന്ന വീട്ടിലേക്കു പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഒരു ആഡംബര കാര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. ഭാര്യയുടെ പേരിലുള്ളതാണു കാര്‍. എത്ര ശ്രമിച്ചിട്ടും കള്ളന് കാണാപ്പുറത്തായതോടെ പോലീസിനു തലവേദനയായി. ഒടുവില്‍ മോഷണത്തിനിറങ്ങിയ വേളയില്‍ കോഴിക്കോട് കാരന്തൂരില്‍ വച്ച് മുഹമ്മദ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. നിലവില്‍ 32 കവര്‍ച്ചക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 500 പവന് മോഷ്ടിച്ച കേസില്‍ നേരത്തേ അറസ്റ്റിലായെങ്കിലും തന്ത്രപരമായി രക്ഷപ്പെട്ട ശേഷമാണ് മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചത്.






