
മലപ്പുറം: ദൃക്സാക്ഷിയില്ലാത്ത തൊണ്ടിമുതല്‍ ഒടുവില്‍ പുറത്തുവന്നു; കസ്റ്റംസ് ഉറക്കമിളച്ചു കാത്തിരുന്നതു മൂന്നു ദിവസം. ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ രംഗങ്ങളെ അനുസ്മരിപ്പിച്ച സംഭവ പരമ്പരകള്‍ക്ക് ഇതോടെ വിരാമമായി. തിങ്കളാഴ്ച രാത്രി അബുദാബിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി നവാസിന്റെ വയറ്റില്നിന്നാണു മുന്നാംദിവസമായ ഇന്നലെ പത്തര ലക്ഷം രൂപ വിലവരുന്ന 346 ഗ്രാമിന്റെ ഏഴു സ്വര്‍ണ ഉരുളകള്‍ പുറത്തുവന്നത്.
ബസില്‍നിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളനാണു സിനിമയില്‍ പോലീസിനെ കുഴക്കിയതെങ്കില്‍ ഇവിടെ സ്വര്‍ണം വിഴുങ്ങി വിമാനത്തിലെത്തിയ യാത്രക്കാരനാണു കസ്റ്റംസിനെ വലച്ചത്. സ്വര്‍ണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കെതിരേ കരിപ്പൂര്‍ കസ്റ്റംസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു നവാസിനെ കസ്റ്റംസ് തടഞ്ഞ് പരിശോധന നടത്തിയത്. എക്സ്റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് സ്വര്‍ണമെന്നു സംശയിക്കുന്ന ലോഹഭാഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇതു പുറത്തെടുക്കാനായി കസ്റ്റംസിനു ഇത്രയും ദിവസം കാത്തിരിക്കേണ്ടിവന്നു. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥര്‍ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചിട്ടും കാര്യം നടന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അത്യാഹിതവിഭാഗത്തിലെ മുറിയില്‍ പ്രത്യേക ശൗചാലയ സംവിധാനം ഒരുക്കിയാണ് സ്വര്‍ണം കണ്ടെടുത്തത്. വയറ്റില്‍ കുടുങ്ങിയ തൊണ്ടിമുതല്‍ പഴവും മരുന്നും നല്‍കിയാണു ഡോക്ടര്‍മാര്‍ പുറത്തുചാടിച്ചത്. ഇന്നലെ രാവിലെ ആറെണ്ണം ലഭിച്ചെങ്കിലും ഒന്നു കുടലില്‍ ഉടക്കിയതോടെ വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. വിമാന ടിക്കറ്റിനും 24,000 രൂപയ്ക്കും വേണ്ടിയാണ് ഇയാള്‍ സ്വര്‍ണക്കടത്തിന്റെ കാരിയറായത്. സംശയം തോന്നി പ്രതിയെ ചോദ്യംചെയ്തെങ്കിലും സമ്മതിച്ചില്ല. ഇതോടെയാണു തൊണ്ടിമുതലിനായി കാത്തിരിപ്പ് തുടങ്ങിയത്. ഉദ്യോഗസ്ഥരില്‍ ആരും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഇതുവരെ കണ്ടിട്ടുമില്ല, കഥകേട്ടിട്ടില്ല. കരിപ്പൂരില്‍ ഈകേസ് െകെകാര്യംചെയ്ത ആറംഗ സംഘത്തിലെ ഏക മലയാളി കസ്റ്റംസ് സൂപ്രണ്ട് പാട്രിസ് ജോസഫാണ്. നവാസ് നേരത്തെ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയിരുന്നതായി കസ്റ്റംസ് പറഞ്ഞു.






