
തൃശൂര്‍: ചാലക്കുടി കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ചക്കര ജോണി വിദേശത്തേക്ക് കടന്നുവെന്ന് സൂചന. ഇയാളെ കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. ഇയാളെ പിടികൂടാനായില്ലെങ്കില്‍ അന്വേഷണം വഴിമുട്ടുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസില്‍ ആരോപണവിധേയനായ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ആദ്യം ചക്കര ജോണിയെ കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ നീക്കം.
അങ്കമാലി ആലുവ പ്രദേശങ്ങളിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഇപാടുകാരനും കൊട്ടേഷന്‍ സംഘത്തലവനുമാണ് ചക്കര ജോണി. മരിച്ച രാജീവ് പരുക്കേറ്റ് കിടക്കുന്നുവെന്ന് പോലീസിനെ അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഉദയഭാനുവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അങ്കമാലി സ്വദേശിയായ ചക്കര ജോണി നേരത്തെ ചുമട്ടു തൊഴിലാളിയായിരുന്നു. പിന്നീട് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെ ശതകോടീശ്വരനായി മാറിയ ജോണി ഇന്ന് ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ദുബായില്‍ അടക്കം ഇയാള്‍ക്ക് ബിസിനസുണ്ട്. മുന്‍ മന്ത്രി ജോസ് തെറ്റയിലിനെ ലൈംഗിക വീഡിയോയില്‍ കുടുക്കിയതിന് പിന്നിലും ഇയാളാണെന്ന് പറയപ്പെടുന്നു. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ചക്കര ജോണി വഴി തെറ്റയിലിന്റെ വീഡിയോ പുറത്ത് വിടുകയായിരുന്നു.
ഒരു മസം മുമ്പ് തന്നെ ഇയാള്‍ രാജീവിനെ വധിക്കാന്‍ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. ഇതിനായി രാജീവ് പാട്ടത്തിനെടുത്ത സ്ഥലത്തിന് സമീപം ജോണി വാടക വീട് എടുത്തു. ഒരു കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ജോണി വാടകയ്ക്ക് എടുത്തത്. ജാതിത്തോട്ടത്തിന് നടുവിലുള്ള ഈ വീടിന് സമീപത്ത് മറ്റ് വീടുകളില്ല. ഇതാണ് കൊലയാളികള്‍ക്ക് സഹായകമായത്. രാജീവിനെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ജോണിയും രാജീവും നേരത്തെ കൂട്ടുകച്ചവടക്കാരായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തെറ്റി. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെ ഉദയഭാനുവും രാജീവും ചേര്‍ന്ന് കുടുക്കുകയായിരുന്നു എന്നാണ് വിവരം.







Comments