
റാഞ്ചി: കൊലപാതക കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജെ.ഡി.യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഗോപാല്‍കൃഷ്ണയുടെ അറസ്റ്റുചെയ്തത്. 2008 ലാണ് രമേഷ് സിങ് മുണ്ട കൊല്ലപ്പെട്ടത്.
റാഞ്ചിക്കു സമീപത്തെ സ്കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് 2008 ജൂലായ് ഒമ്പതിന് രമേഷ് സിങ് മുണ്ടയെ മാവോവാദികള്‍ വെടിവെച്ചു കൊന്നത്. മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ പേരായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടത്. തുടര്‍ന്ന് ആ വര്‍ഷം മേയില്‍ കുന്ദന്‍ പോലീസില്‍ കീഴടങ്ങി.
മാസങ്ങള്‍ക്കു ശേഷം കേസ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. ഞായറാഴ്ച എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ഗോപാല്‍കൃഷ്ണയെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. മാവോവാദികളും ഗോപാല്‍കൃഷ്ണയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് അദ്ദേഹം അറസ്റ്റിലായതെന്ന് സൂചനയുണ്ട്.
രമേഷ് സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് താമര്‍ മണ്ഡലത്തിലുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഗോപാല്‍കൃഷ്ണ നിയമസഭയിലെത്തി. ഷിബു സോറനെയാണ് അന്ന് ഗോപാല്‍കൃഷ്ണ പരാജയപ്പെടുത്തിയത്.






