
തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ആഭ്യന്തര വകുപ്പ് ഇന്നു െഹെക്കോടതിയെ അറിയിക്കും. ഈ കേസുകള്‍ സി.ബി.ഐക്കു വിടുന്നപക്ഷം ടി.പി. ചന്ദ്രശേഖരന് വധക്കേസിലും അതു സംഭവിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്നാണു സൂചന.
പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം നടന്ന രാഷ്്രടീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ. നേരത്തേ െഹെക്കോടതിയെ അറിയിച്ചിരുന്നു. കേസുകളില്‍ നിഷ്പക്ഷമായും സത്യസന്ധമായും അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ െഹെക്കോടതിയോടു പറഞ്ഞെങ്കിലും കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്കു വിടേണ്ടതില്ലെന്നും കൊലപാതകക്കേസുകള്‍ സംസ്ഥാന പോലീസ് മികച്ച രീതിയില്‍ അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. കേരളാ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും ആഭ്യന്തരവകുപ്പ് പറയുന്നു. തലശേരിയിലെ ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് െഹെക്കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന കൊലപാതകക്കേസുകളില്‍ ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രതികളെന്നായിരുന്നു ആരോപണം. കൊലപാതകങ്ങള്‍ നടത്താനും പ്രതികളെ രക്ഷപ്പെടുത്താനും ഉന്നതതല രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെട്ട ഗൂഢാലോചന നടന്നതായും ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ പറയുന്നതനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു കേസിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സി.കെ. രാമചന്ദ്രന്, രഞ്ജിത്, രാധാകൃഷ്ണന്-വിമല ദമ്പതികള്‍, സന്തോഷ്കുമാര്‍, രവീന്ദ്രന് പിള്ള, മുട്ടത്ത് ബിജു, രാജേഷ് എന്നീ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലപ്പെട്ടത്. ചില കേസുകളില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സി.പി.എം. പ്രവര്‍ത്തകരാണു പ്രതികള്‍. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 25ന് സത്യവാങ്മൂലം നല്കാന് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.






