
ചണ്ഡിഗഢ്: പഞ്ചാബില്‍ കൂട്ടമാനഭംഗത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി രക്തം വാര്‍ന്നു മരിച്ചു. ദുരഭിമാനം മൂലം കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കാതെ കുടുംബം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഫസില്‍കയില്‍ ഈ മാസം 25നാണ് 17കാരിയെ മൂന്നു യുവാക്കള്‍ മാനഭംഗപ്പെടുത്തിയത്. മൂന്നു ദിവസത്തോളം വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഞായറാഴ്ച മരണത്തിന് കീഴടങ്ങി.
സംഭവം വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയോ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകുകയോ ചെയ്തില്ലെന്ന് പോലീസ് പറയുന്നു. വീട്ടില്‍ ചികിത്സ നല്‍കുകയാണ് ചെയ്തത്. അമിതമായ രക്തസ്രാവം നേരിട്ട പെണ്‍കുട്ടി പതിയെ മരണത്തിന് കീഴടങ്ങൂകയായിരുന്നു. മകള്‍ മാനഭംഗത്തിനിരയായി എന്ന് പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ നേരിടുന്ന അപമാനം ഭയന്നാണ് കുടുംബം ഇത്തരമൊരു തീരുമാനമെടുത്തത്.
നാട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പതിനാന്നൊം ക്ലാസ് വിദ്യാര്ത്ഥിനയായിരുന്നു പെണ്‍കുട്ടി. സ്കൂളിലേക്ക് പോകുന്നവഴിയാണ് ഇവളെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. കൂട്ടമാനഭംഗത്തിനു ശേഷം അവളെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ പറഞ്ഞ് വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ജലാലാബാദ് ഡി.എസ്.പി അമര്‍ജിത് സിംഗ് പറഞ്ഞു.
പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല എല്ലാവരും ഒളിവിലാണ്. പ്രതികള്‍ക്കെതിരെ കൂട്ടമാനഭംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.






