
ഇന്ത്യയില്‍ സംഘടിതമായി മതംമാറ്റം നടത്തുന്നെന്നും ഇതിന് വിദേശത്ത് നിന്നും ഹവാലാവഴിയുള്ള പണം ഉള്‍പ്പെടെയുള്ളവ വരാറുണ്ടെന്നും വെളിപ്പെടുത്തി ഒരു പ്രമുഖ ഇന്ത്യന്‍ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് എ എസ് സൈനബ മറുപടിയുമായി ഫേസ്ബുക്കില്‍. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ തനിക്കും സംഘടനക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന പിശാചുവല്ക്കരണം എന്നാണ് പുറത്തുവിട്ട അഭിമുഖത്തെ ശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യാ ടുഡേ ചാനല്‍ അഭിമുഖം പുറത്തുവിട്ടത്.
കെട്ടിച്ചമച്ചതും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ മുന്നും പിന്നും വെട്ടിമാറ്റി സംപ്രേഷണം ചെയ്ത അഭിമുഖം എന്നാണ് സൈനബ സാമൂഹ്യ മാധ്യമങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യാ ടുഡേ ചാനലിന്റെ അടിസ്താന രഹിതമായ ആരോപണങ്ങൾക്ക് എ. എസ് സൈനബയുടെ മറുപടി എന്ന തലക്കെട്ടില്‍ നാഷണല്‍ വുമണ്‍സ് ഫ്രണ്ട് കേരളാ സ്റ്റേറ്റിന്റെ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തേ ഇവരെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സൈനബയെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും വിശദമായി ചോദ്യം ചെയ്തേക്കും. ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തേ ദേശീയാന്വേഷണ ഏജന്‍സിയുടെ കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്തത്. എന്‍ഐഎ പ്രധാനമായി നടത്തുന്ന അന്വേഷണം മതംമാറ്റത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടോ എന്നാണ്.
എ. എസ് സൈനബയുടെ പോസ്റ്റ് ഇങ്ങിനെ പോകുന്നു.
ഇന്ത്യാ ടുഡേ ചാനലിന്റെ അടിസ്താന രഹിതമായ ആരോപണങ്ങൾക്ക് എ. എസ് സൈനബയുടെ മറുപടി
കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടി പൂര്‍ണമായും കെട്ടിച്ചമച്ചതും ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ എനിക്കും സംഘടനക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന പിശാചുവല്‍ക്കരണത്തിന്റെ ഭാഗവുമാണ്. ഒരു മാസം മുമ്പ് ഞാനുമായി നടത്തിയ നീണ്ട സംഭാഷണത്തെ തികച്ചും തെറ്റിദ്ധാരണാജനകമാം വിധം മുമ്പും പിമ്പും വെട്ടിയെടുത്ത് സംപ്രേക്ഷണം ചെയ്യുകയാണുണ്ടായത്.
ഒരു ഇസ്ളാമിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ പോവുകയാണ് എന്ന് അവകാശപ്പെട്ട് എന്റെ ഒരു സുഹൃത്ത് മുഖാന്തരം സമീപിക്കുകയായിരുന്നു ഈ വ്യക്തി. സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഹാദിയ കേസ്, സത്യസരണി തുടങ്ങിയവയെപ്പറ്റിയായിരുന്നു സംഭാഷണം.
എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയും കേരളത്തില്‍ നിലവില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയും സംഭാഷണത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റിമറിക്കുകയായിരുന്നു.
രഹസ്യമോ പരസ്യമോ ആയ ഏത് സംഭാഷണത്തിലായാലും എനിക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. വിവിധ മാധ്യമങ്ങളോടും എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികളോടും അതെല്ലാം ഞാന്‍ വ്യക്തമാക്കിയതുമാണ്.
സത്യസരണി ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഒരു മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും ഞാന്‍ വ്യക്തമാക്കി. ഇതുപോലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനുള്ള നടപടി ക്രമങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് എന്നാലാവുംവിധം ഞാന്‍ വിശദീകരിച്ചു.
സത്യസരണിയില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കണക്കാണ് ഞാന്‍ നല്‍കിയത്. അതില്‍ മുസ്ലിംകളും അമുസ്ലീംകളും പുരുഷന്മാരും സ്ത്രീകളും ഉണ്ട്. ഈ വിവരം സത്യരണിയുടെ വെബ്സൈറ്റില്‍ ഏവര്‍ക്കും ലഭ്യമാണ്. അതറിയാന്‍ ഒരു സ്റ്റിംഗ് ഓപറേഷന്റെയും ആവശ്യമില്ല.
വിദേശ ഫണ്ട് അടക്കമുള്ള മറ്റാരോപണങ്ങളെല്ലാം തന്നെ കല്ലുവച്ച നുണകളാണ്. ദേശീയ ചാനലുകളുടെ റേറ്റിംഗ് കൂട്ടാന്‍ നടത്തുന്ന മല്‍സരത്തില്‍ എന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.






