
റായ്പൂര്‍: മരുമകളെ പ്രസവിപ്പിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാം നിലയില്‍ കിടന്ന രോഗികളെ മുഴുവന്‍ ഒഴിപ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ചെയ്ത നടപടി വന്‍ വിവാദമാകുന്നു. റായ്പൂരിലെ ഭീം റാവു അംബേദ്ക്കര്‍ സ്മാരക ആശുപത്രിയില്‍ വെള്ളിയാഴ്ച നടന്ന സംഭവം പ്രതിപക്ഷമായ കോണ്‍ഗ്രസ് വന്‍ വിവാദമാക്കി മാറ്റി. നിറ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഓടിച്ചത്.
മരുമകള്‍ക്ക് പ്രത്യേക പരിഗണന കിട്ടാന്‍ മറ്റുള്ള പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിച്ചെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. മരുമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക മുറി ഏര്‍പ്പാടാക്കിയ രമണ്‍സിംഗ് തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക വേണ്ടി മറ്റു മൂന്ന് മുറികള്‍ കൂടി ദുരുപയോഗം ചെയ്തതോടെ രണ്ടാം നിലയില്‍ കിടന്ന മുഴുവന്‍ രോഗികളെയും താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.
ശനിയാഴ്ച പേരക്കുട്ടിയെ കാണാന്‍ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചു. മന്ത്രിയുടെ സുരക്ഷയ്ക്കായി ആശുപത്രിയില്‍ അമ്പതോളം പോലീസുകാര്‍ക്ക് ഇടം ഒരുക്കേണ്ട ചുമതലയാണ് ആശുപത്രിക്ക് വന്നത്. ഇതോടെ രണ്ടാം നിലയില്‍ കിടന്ന രോഗികളെല്ലാം ഔട്ടാകുകയും താഴത്തെ നിലയില്‍ വന്‍ തിരക്കായി മാറുകയും ചെയ്തു. ഒരു കട്ടിലില്‍ രണ്ടു ഗര്‍ഭിണികള്‍ കിടക്കേണ്ട സാഹചര്യം പോലും ഉണ്ടായി.
രോഗികളും കൂട്ടിരിപ്പുകാരുമെല്ലാമായി ആകെ ബഹളമായി മാറി. ജനത്തിരക്കിനൊപ്പം വാര്‍ഡിലെ സ്ഥലപരിമിതിയും നിമിത്തം ആള്ക്കാര് ഏറെ ബുദ്ധിമുട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി മുഴുവന്‍ കന്റോണ്‍മെന്റാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. അധികാരത്തില്‍ എത്തിച്ചവരെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി പറഞ്ഞത്.
അതേസമയം ആരോപണത്തെ മുഖ്യമന്ത്രിയുടെ എളിമയെ ഊന്നിപ്പറഞ്ഞാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതിരോധിച്ചത്. ഒട്ടേറെ സൗകര്യങ്ങളുള്ള അനേകം സ്വകാര്യ ആശുപത്രികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി മരുമകളുടെ ചികിത്സാര്‍ത്ഥം അംബേദ്ക്കര്‍ ആശുപത്രി പോലെയുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം തെരഞ്ഞെടുത്തത് അഭിമാനകരമാണ് എന്നായിരുന്നു ആരോഗ്യമന്ത്രി പ്രതികരിച്ചത്.






