
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കേ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഗൂഢാലോചനക്കേസില്‍ സാഹചര്യത്തെളിവുകള്‍ പോലും നിലനില്‍ക്കുന്നതല്ലെന്ന തിരിച്ചറിവിലാണ്എങ്ങനെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ദിലീപിനെ ചികിത്സിച്ച ഡോക്ടറെ പ്രതിയാക്കാന്‍ അവസാനനിമിഷം പോലീസ് ശ്രമിച്ചതും കാര്യമായ തെളിവു ലഭിക്കാത്തതിനേത്തുടര്‍ന്നാണ്. 90 ദിവസം മുമ്പുതന്നെ കുറ്റപത്രം സമര്‍പ്പിച്ചു ദിലീപിനെ വിചാരണക്കാലത്തും അഴിക്കുള്ളിലിടാന്‍ പദ്ധതിയിട്ടിരുന്ന പോലീസാണിപ്പോള്‍ തെളിവിനായി കാത്തിരിക്കുന്നത്. തന്നെക്കൊണ്ടു കൃത്യം ചെയ്യിച്ചത് ദിലീപാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയാണ് പോലീസിന്റെ പക്കലുള്ള ഏക തെളിവ്. അതിനു ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെയും നാദിര്‍ഷായെയും ജയിലില്‍നിന്നു പലതവണ വിളിച്ചതിന്റെ രേഖയുണ്ട്.
കളമശേരി എ.ആര്. ക്യാമ്പിലെ പോലീസുകാരന് അനിഷീനെ പ്രതിയാക്കിയെങ്കിലും 164-ാം വകുപ്പു പ്രകാരം മൊഴിയെടുക്കാന്‍ കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ മാപ്പുസാക്ഷിയാക്കി ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണു ശ്രമം. അനീഷ് ഫോണ്‍ നല്കിയതു പോലീസിന്റെ അറിവോടെയാണെന്നു പ്രതിഭാഗം വാദിക്കുന്നു. മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി തലയൂരാനാണു പോലീസിന്റെ നീക്കം.അനീഷിനെകൊണ്ട് ഇതു ചെയ്യിപ്പിച്ചതു പോലീസിലെ ചില ഉന്നതരാണെന്നും പ്രതിഭാഗം ആരോപിക്കുന്നു.
തന്റെ ഫോണിന്റെ സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞെന്നാണു അനീഷ് പറയുന്നത്. ഇതും കോടതിയില്‍ നിലനില്‍ക്കില്ല. സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി, ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാല്‍ എന്നിവരും മാപ്പുസാക്ഷിയാണ്. കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനമായ ''ലക്ഷ്യ''യില്‍ സുനി എത്തിയെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, സിസി.ടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അതും പൊളിഞ്ഞു. ''
ജോര്‍ജേട്ടന്‍സ് പൂരം'' എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍വച്ചു പള്‍സര്‍ സുനിയും ദിലീപും കണ്ടതിന്റെ രണ്ടുചിത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും വ്യാജമാണെന്നു പരിശോധനയില്‍ തെളിയുകയായിരുന്നു. പള്‍സറും ദിലീപും പലവട്ടം ഒരേ ടവര്‍ ലോക്കേഷനില്‍ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങളാണു മറ്റൊന്ന്. നാലു കിലോമീറ്റര്‍ ദൂരം ഒരു ടവറില്‍ നിന്നുള്ള പ്രസരണം ലഭിക്കുമെന്നാണു മറുവാദം.
ദിലീപും താനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണു ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. ദിലീപ് ക്രൂരനും എന്തുംചെയ്യാന്‍ മടിയില്ലാത്തവനുമാണെന്നും വ്യക്തമാക്കുന്ന സിനിമാരംഗത്തെ ചിലരുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി അറിയാന്‍ മുന്‍ ഭാര്യ മഞ്ജു വാര്യരെ പോലീസ് രണ്ടുതവണ ചോദ്യംചെയ്തിരുന്നു. 24 പേര് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു കേസില്‍ ഇത്രയും പേര് രഹസ്യമൊഴി നല്‍കിയിട്ടില്ല. മുന്നൂറിലധികം സാക്ഷിമൊഴികളുമുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയാകാന്‍ തയാറെന്നു മുഖ്യപ്രതി പള്‍സര്‍സുനി. എന്നാല്‍ വിമര്‍ശനം ഭയന്നു അന്വേഷണസംഘം ഇതിനെ അനുകൂലിക്കുന്നില്ല. ക്രിമിനലായ പള്‍സറിനെ കൂട്ടുപിടിക്കുന്നത് പോലീസിനും നാണക്കേടാകും. മാപ്പു സാക്ഷിയാകാന്‍ തയാറെന്നു പര്‍സറിന്റെ അഭിഭാഷകന് പോലീസിനെ അറിയിച്ചിട്ടുണ്ട്. പള്‍സര്‍സുനിയുടെ മൊഴിയല്ലാതെ കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തില്‍ പള്സറിനെത്തന്നെ മാപ്പുസാക്ഷിയാക്കാന്‍ ഒരുഘട്ടത്തില്‍ പോലീസും ആലോചിച്ചതാണ്. ഇക്കാര്യം ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി. രാമന് പിള്ള ജാമ്യാപേക്ഷവാദത്തിനിടയില് ഉന്നിച്ചിരുന്നു. എന്നാല്‍ പള്‍സറിനെ മാപ്പുസാക്ഷിയാക്കേണ്ടെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. എല്ലാം ദിലീപില്‍ ചാര്‍ത്തി രക്ഷപെടാനാണു പള്‍സര്‍ സുനിയുടെ നീക്കം.
സുനിയുടെ വെളിപ്പെടുത്തലെല്ലാം പോലീസിന്റെ അറിവോടെയാണെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ക്കുണ്ട്. ദിലീപ് അറസ്റ്റിലാവും മുമ്പും അതിനു മുമ്പും പള്‍സര്‍ സുനിയുടെ മുഖഭാവങ്ങളില്‍ ഇത് വ്യക്തം. ആദ്യവേളയില്‍ തികച്ചും ഭയപ്പാടോടെ കാണപ്പെട്ട സുനി ദിലീപ് അറസ്റ്റിലായ ശേഷം സന്തോഷത്തോടെയാണു തെളിവെടുപ്പിന് എത്തിയിരുന്നത്. ഇത് പോലീസ് നല്കിയ ആത്മവിശ്വാസമാണെന്നും വാദമുണ്ട്.






