
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നടന് ദിലീപിനു ദീര്‍ഘനാളായി പരിചയമുണ്ടായിരുന്നതിന്റെ തെളിവുകള്‍ കുറ്റപത്രത്തില്‍. ദിലീപിന്റെ അടുത്ത സന്തതസഹചാരിയാണു സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ ദിലീപിനു പരിചയപ്പെടുത്തുന്നത്. ഈ പരിചയമാണു നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്കല്വരെ എത്തിയത്.
ചലച്ചിത്രഅഭിനേതാക്കളുടെ സംഘടനയായ ''അമ്മ''യുടെ 2013ലെ താരനിശയില്‍ നടിയുമായുണ്ടായ വാക്കേറ്റത്തിനു ശേഷമാണു ആക്രമണത്തിനു ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ നാലുവര്‍ഷം ഈ ആക്രമണം െവെകി. ഇതിന്റെ കാരണവും കുറ്റപത്രത്തിലുണ്ട്. 2013ലും 2014ലും പള്‍സര്‍ സുനിക്കെതിരേ മറ്റ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് സുനി ഒളിവില്‍ പോയി. പിന്നീട് സുനി 2015 ജൂെലെ 20ന് കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.
സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. നടിയുടെ അച്ഛന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ വിജയിച്ചില്ല. നടിയുടെ അച്ഛന്റെ മരണശേഷം ക്വട്ടേഷന്‍ നടപ്പാക്കാന്‍ സുനി തീവ്രശ്രമം തുടങ്ങി. ആക്രമണത്തിനു ശേഷവും നടിക്കെതിരേ പ്രതികാര മനോഭാവത്തോടെയാണ് ദിലീപ് പെരുമാറിയത്. സിനിമയിലെ സ്വാധീനമുപയോഗിച്ചു താന്‍ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിച്ചു.
ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്തു. ആക്രമണത്തിനുശേഷം പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നു. ഇവിടത്തെ ജീവനക്കാരനായ സാഗര്‍ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിതു മറച്ചു വയ്ക്കാനായിരുന്നു റിയയുടെ നിര്‍ദേശം. ദിലീപിന്റെ സ്വാധീനംമൂലം നടി പരാതിപ്പെടുകയില്ലെന്നാണു സുനിയും സംഘവും ധരിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിന്റെ പരിശോധന അങ്കമാലി കോടതിയില്‍ ഇന്നലെയും പൂര്‍ത്തിയായിട്ടില്ല. അന്വേഷണസംഘം ഇന്നലെയും യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തി.






